കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ കോടതി വിധി ഫെബ്രുവരി മൂന്നിനുള്ളില്‍ നടപ്പാക്കണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ അന്ത്യശാസനം. വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. ഒരൊറ്റ അവസരം കൂടി നല്‍കാം. അതിനുള്ളില്‍ നടപ്പാക്കിയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് ഇന്നലെ ഹാജരായി വിശദീകരണം നല്കവേയാണു കോടതിയുടെ നിര്‍ദേശം.
ഫെബ്രുവരി മൂന്നിനുള്ളില്‍ നടപ്പാക്കി റിപ്പോര്‍ട്ട് തരണമെന്നും അല്ലെങ്കില്‍ എസ്പി നാലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വിശ്വാസത്തിന്റെ കൂടി പ്രശ്നമാണെന്നും ഉത്തരവ് നടപ്പാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെന്നും എസ്പി കോടതിയെ അറിയിച്ചു. പോലീസ് മനസ് വച്ചാല്‍ നിഷ്പ്രയാസം കഴിയുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും കോടതിയെ അറിയിച്ചു.
പെരുമ്പാവൂര്‍ ഓടക്കാലി പള്ളി കൂടാതെ കോതമംഗലം പള്ളിയിലടക്കം ഒട്ടേറെ ഇടങ്ങളില്‍ പ്രശ്നം നടക്കുകയാണ്. അവിടെയെല്ലാം ആത്മാര്‍ഥമായി ശ്രമിക്കുകയാണ്. അത് മനസിലാക്കണമെന്നും എസ്പി വ്യക്തമാക്കി. തുടര്‍ന്നാണ് വിധി നടപ്പാക്കാന്‍ ഒരവസരം കൂടി നല്‍കുകയാണെന്നും ഫെബ്രുവരി മൂന്നിനുള്ളില്‍ വിധി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചത്.
ഓടക്കാലി പള്ളി: വിധി നടപ്പാക്കാൻ കോടതിയുടെ അന്ത്യശാസനം
12:51 AM Jan 23, 2020 | Deepika.com