തിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എൻപി ആർ പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങളും ശേഖരിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കൽ നടപടി നടത്തുകയോ സഹകരിക്കുകയോ ചെയ്യില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ എൻപിആർ പ്രവർത്തനങ്ങൾ നടത്തുകയോ വിവരങ്ങൾ വീടുകളിൽ നിന്ന് എന്യുമറേറ്റർമാർ ശേഖരിക്കുകയോ ചെയ്യില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് നടക്കുന്നത്. വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം, വാസസ്ഥലത്തിന്റെ അവസ്ഥ, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങി സൗകര്യങ്ങളും സാമഗ്രികളും ഉൾപ്പെടെയുള്ള 33 ചോദ്യങ്ങളും വിവരങ്ങളും മാത്രമാണതിൽ ശേഖരിക്കുന്നത്. രണ്ടാം ഘട്ടമായി 2021 ഫെബ്രുവരി ഒൻപത് മുതൽ മാർച്ച് അഞ്ചു വരെയാണ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്. ആ സമയം ജനസംഖ്യ കണക്കെടുപ്പിനാവശ്യമായ വ്യക്തിഗത വിവരങ്ങൾ മാത്രമേ ശേഖരിക്കൂ.
വിവാദമുണ്ടാക്കുന്ന ചോദ്യങ്ങൾ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലിയിൽ ഉൾപ്പെടുന്നില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ജനസംഖ്യാ കണക്കെടുപ്പും ജനസംഖ്യ രജിസ്റ്റർ, പുതുക്കലും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് സെക്രട്ടറി
12:51 AM Jan 23, 2020 | Deepika.com