തിരുവനന്തപുരം: യുഡിഎഫ് നേതൃത്വം അസൗകര്യം അറിയിച്ചതിനെ തുടർന്നു നിയമസഭയുടെ ബജറ്റ് സമ്മേളനം നേരത്ത നിശ്ചയിച്ചതിലും ഒരുദിവസം നേരത്തെ തുടങ്ങാൻ മന്ത്രിസഭ ശിപാർശ നൽകി.
പുതിയ സമയ ക്രമമനുസരിച്ച് ഈ മാസം 29നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം 30 ന് തുടങ്ങാൻ ഗവർണറോട് ശിപാർശ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫിന്റെ മനുഷ്യഭൂപടം പരിപാടി ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ 30ന് നടക്കുന്നതിനാലാണു പ്രതിപക്ഷം അസൗകര്യമറിയിച്ചത്. 30നു സമ്മേളനം ചേരില്ല. 31ന് സിറ്റിംഗ് എംഎൽഎ ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടിക്ക് ചരമോപചാരമർപ്പിച്ച് സഭ പിരിയും.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ നന്ദിപ്രമേയ ചർച്ചയാണ്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള പഞ്ചായത്ത് രാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ ആറിന് പരിഗണനയ്ക്കെടുത്തേക്കും. ഇതിന് പുറമേ ഒൻപതോളം ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ സർക്കാരിന്റെ പരിഗണനയിലുണ്ടെങ്കിലും ഈ സമ്മേളനത്തിൽ ഇവയിലേതൊക്കെ എടുക്കുമെന്ന് വ്യക്തമല്ല. ഇതു നിയമസഭയുടെ കാര്യോപദേശക സമിതിയാണു തീരുമാനിക്കുക. സന്പൂർണ ബജറ്റ് പാസാക്കാനായി മാർച്ച് ആദ്യത്തോടെ വീണ്ടും സഭാസമ്മേളനം ചേരുമ്പോൾ കൂടുതൽ ബില്ലുകൾ പരിഗണിച്ചേക്കും.
ഫെബ്രുവരി ഏഴിന് ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും. 10 മുതൽ 12 വരെ ബജറ്റിലുള്ള പൊതുചർച്ച പൂർത്തിയാക്കി 12ന് തന്നെ സമ്മേളനം പിരിയാനാണ് ഇപ്പോഴത്തെ ധാരണ. വാർഡ് വിഭജന ബിൽ പൊതുചർച്ച നടക്കുന്ന ദിവസങ്ങളിലേതിലെങ്കിലും അപരാഹ്ന സമ്മേളനം നിശ്ചയിച്ചു പാസാക്കാനാണ് ആലോചിക്കുന്നത്.
നിയമസഭാ സമ്മേളനം ഒരു ദിവസം നേരത്തെയാക്കി, നയപ്രഖ്യാപനം 29ന്
12:50 AM Jan 23, 2020 | Deepika.com