തിരുവനന്തപുരം: 2020 മാർച്ച് 31 വരെ സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ പിആർഎസ് ലോൺ എടുത്ത കർഷകർക്കെതിരെ നടപടി സ്വീകരിച്ച ചില ബാങ്കുകളുടെ നടപടി പിൻവലിക്കാനും മോറട്ടോറിയത്തിന്റെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി നെല്ല് സംഭരണത്തിന് നിലവിലുളള പിആർഎസ് ലോൺ പദ്ധതി തുടരാനും തീരുമാനം.
നെല്ല് സംഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്റെയും കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെയും ബന്ധപ്പെട്ട വകുപ്പ് തലവൻമാരുടെയും യോഗത്തിലാണ് തീരുമാനം.
നെല്ല് സംഭരിച്ച വകയിൽ ലഭിക്കാനുളള കേന്ദ്ര സർക്കാർ വിഹിതം യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് കർഷകരുടെ അക്കൗണ്ടിൽ ലോൺ തിരിച്ചടവ് നടത്തുന്നതിൽ തടസം നേരിട്ടിരുന്നു. ലോൺ തിരിച്ചടയ്ക്കുന്നതിന് സർക്കാരും സപ്ലൈകോയും ഗ്യാരണ്ടി നൽകിയിട്ടുള്ളതിനാൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നയാതൊരു നടപടിയും ബാങ്കുകൾ സ്വീകരിക്കരുതെന്ന് യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് നിർദേശ പ്രകാരം കർഷകരിൽ നിന്നും തുക ഈടാക്കുന്നതിന് ചില ബാങ്കുകൾ നോട്ടീസ് അയയ്ക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 20 വരെ മോറോട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള കാർഷിക ലോണുകൾ നിഷ്ക്രിയ ആസ്തികളാക്കി മാറ്റാനും പുതിയ ലോൺ നിരസിക്കാനുമുള്ള ചില ബാങ്കുകളുടെ തീരുമാനം പുന:പരിശോധിക്കുന്നതിനും തീരുമാനമായി. കർഷകരുടെ അക്കൗണ്ടിൽ ഒടുക്കാനുളള പണം സർക്കാർ തലത്തിൽ കണ്ടെത്തി ഉടൻ അടയ്ക്കുന്നതിന് നടപടിയെടുക്കും.
നെല്ല് സംഭരണം: പിആർഎസ് ലോൺ പദ്ധതി തുടരും
12:50 AM Jan 23, 2020 | Deepika.com