കൊച്ചി: ചുമട്ടു തൊഴിലാളി നിയമം നടപ്പാക്കിയത് ഏതെങ്കിലും സ്ഥാപനത്തിലെ തൊഴിലാളികളുടെ പണി തട്ടിയെടുക്കാനല്ല, ചുമട്ടു തൊഴിലാളികളുടെ ജോലി സംരക്ഷിക്കാനാണെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊല്ലം ജില്ലയിലെ അഞ്ചലില്‍ പൂന്തോട്ട നിര്‍മാണത്തിനുള്ള സാധനങ്ങളുടെ ലോഡ് ഇറക്കുന്നത് യൂണിയന് തൊഴിലാളികള്‍ തടഞ്ഞെന്ന് ആരോപിച്ച് കരാറുകാരന് കിളിമാനൂര്‍ സ്വദേശി ഷേക്ക് അതീഖ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിക്കാരനു പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചുമട്ടു തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും തൊഴില്‍ തര്‍ക്കം പരിഹരിക്കാനുമാണ് ഈ നിയമം നടപ്പാക്കിയതെന്ന് കോടതി പറഞ്ഞു. മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്, ഗുഡ്സ് ഷെഡ്, ഇരുമ്പു ഹാര്ഡ്വെയര് സ്ഥാപനങ്ങള്‍, ഭക്ഷ്യ സാധനങ്ങളുടെ ഗോഡൗണ്‍, ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി, ക്വാറികള്‍, മരക്കച്ചവടം, റബര്‍ - തേയില തോട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലെ കയറ്റിയിറക്കു ജോലികളാണ് ഈ നിയമത്തിന്റെ പട്ടികയിലുള്ളത്. താല്കാലിക സ്വഭാവത്തിലുള്ള ഏതെങ്കിലും ജോലികള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല.
ചുമട്ടു തൊഴിലാളി ക്ഷേമ പദ്ധതി ബാധകമായ പ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ചുമട്ടു തൊഴിലാളികള്‍ക്കാണ് കയറ്റിയിറക്കിന് അവകാശമെന്ന വാദം ശരി തന്നെ. എന്നാല്‍ നിയമത്തില്‍ പറയുന്ന ജോലികള്‍ക്കാണ് ഇതു ബാധകം. പദ്ധതി ബാധകമായ പ്രദേശമാണെന്ന പേരില്‍ ആ മേഖലയിലെ എല്ലാ കയറ്റിയിറക്കു ജോലികളും രജിസ്റ്റേർഡ് തൊഴിലാളികള്‍ ചെയ്യണമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചുമട്ടു തൊഴിലാളി നിയമം തൊഴിൽ സംരക്ഷിക്കാനെന്നു ഹൈക്കോടതി
11:50 PM Jan 22, 2020 | Deepika.com