കൊച്ചി: ഓട്ടിസം ഉള്‍പ്പെടെയുള്ള ന്യൂറോ സംബന്ധമായ വൈകല്യങ്ങള്‍ക്കു ചികിത്സ നല്കുന്ന തെറാപ്പി സെന്ററുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ചട്ടവും മാര്‍ഗനിര്‍ദേശവും തയാറാക്കാൻ മൂന്നു മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ഓട്ടിസം തെറാപ്പി സെന്ററുകള്‍ കുട്ടികളെ പീഡിപ്പിക്കുന്ന സ്ഥിതിയാണെന്നും ഇവ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സീമ ലാല്‍ നല്കിയ ഹര്‍ജിയിലാണ് സാമൂഹ്യനീതി വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്നേഹലത ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.
ഓട്ടിസം തെറാപ്പി സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണവും ലൈസന്‍സും വേണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശിപാര്‍ശ കണക്കിലെടുത്ത് 2019 ജൂണ്‍ 26ന് കരട് മാര്‍ഗരേഖയുണ്ടാക്കി. ഇതു ജൂലൈ എട്ടിന് നിയമ വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. എന്നാല്‍ ചട്ടമില്ലാതെ മാര്‍ഗരേഖ നടപ്പാക്കണമെന്ന ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് നിയമ വകുപ്പ് വ്യക്തമാക്കി. ഇതു കണക്കിലെടുത്ത് ചട്ടമുണ്ടാക്കാനായി കരട് പ്രസിദ്ധീകരിച്ചു. ഇതില്‍ പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ചട്ടം അന്തിമമാക്കുന്നത്. ഇതിനായി മൂന്നു മാസം സമയം വേണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ കോടതി ഉത്തരവുണ്ടെങ്കില്‍ അടിയന്തരമായി ചട്ടം അന്തിമമാക്കാന്‍ കഴിയുമെന്നും വിശദീകരിച്ചിട്ടുണ്ട്.
ഓട്ടിസം ചികിത്സിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണവും ലൈസന്‍സും
11:11 PM Jan 22, 2020 | Deepika.com