കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന ജോർജ് ഇന്റർനാഷണൽ സ്ഥാപനത്തിന്റെ ഉടമ ലിസി ജോർജ്. സ്ഥാപനത്തിന്റെ ലൈസൻസ് തന്റെ പേരിലാണെങ്കിലും നിലവിൽ തങ്ങളുടെ മേൽനോട്ടത്തിലല്ല സ്ഥാപനം പ്രവർത്തിക്കുന്നത്. അനീഷ് ജോസ്, ആദർ ജോസ്, ജോർജ് ടി. ജോർജ് എന്നിവരാണ് ഇപ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള മുഴുവൻ സാന്പത്തിക ക്രമക്കേടുകൾക്കും പിന്നിൽ ഇവരാണെന്നും ലിസി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
മുപ്പത് വർഷത്തോളമായി റിക്രൂട്ടിംഗ് രംഗത്ത് പ്രവർത്തിക്കുന്നു. ഭർത്താവ് ഇ.ജെ. ജോർജിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. എന്നാൽ 2016ൽ അദ്ദേഹം മരണപ്പെട്ടതോടെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് പൂർണമായും അനീഷ് ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തത്. ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്യുന്നതിനും വീസയുടെ ക്രമീകരണങ്ങൾ നടത്തുന്നതിനും ഇവരുമായി നേരത്തേ സ്ഥാപനം കരാറിലേർപ്പെട്ടിരുന്നു. ഉദ്യോഗാർഥികളിൽനിന്നു പണം വാങ്ങുന്നതും അതിന്റെ പൂർണ ഉത്തരവാദിത്വവും ഇവർക്കായിരിക്കുമെന്നുമായിരുന്നു കരാർ വ്യവസ്ഥ.
ഈ കരാറിന്റെ കാലാവധി അവസാനിക്കാത്ത സാഹചര്യത്തിൽ ജോർജിന്റെ മരണശേഷം സ്ഥാപനത്തിന്റെ പൂർണ നടത്തിപ്പും ഈ മൂന്നുപേരുടെ നേതൃത്വത്തിലായിരുന്നു. ജോർജ് ഇന്റർ നാഷണലിന്റെ പേരിലാണ് ഇവർ പലരിൽനിന്നും പണം വാങ്ങിയിരുന്നത്. എന്നാൽ സ്ഥാപനത്തിന്റെ ഉടമകളായ തങ്ങൾക്ക് ഈ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ല. സാന്പത്തിക ക്രമക്കേടുകൾ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന് സമീപകാലത്താണ് അറിയുന്നത്. ഇതേത്തുടർന്ന് 2019 ഡിസംബർ 14ന് അനീഷ് ഉൾപ്പെടെയുള്ളവർക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം നൽകിയ പലരും സ്ഥാപനത്തിലെത്തി പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ച് സ്ഥാപനത്തിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയതെന്നും ലിസി ജോർജ് പറഞ്ഞു.
നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പണം തട്ടിയത് നടത്തിപ്പുകാരെന്ന് സ്ഥാപന ഉടമ
12:01 AM Jan 22, 2020 | Deepika.com