ശബരിമല: മകരവിളക്ക് മഹോത്സവത്തിനും ശബരിമല തീർഥാടനകാലത്തിനും ആചാരപരമായ ചടങ്ങുകളോടെ പൂർത്തീകരണം. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 13നാണ് നട തുറക്കുക. തുടർന്ന് 18വരെ ദർശനമുണ്ടാകും.
ഇന്നലെ പുലർച്ചെ നട തുറന്നശേഷം അഭിഷേകവും ഗണപതിഹോമവും ഉഷനിവേദ്യവും കഴിഞ്ഞാണ് രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ അയ്യപ്പദർശനത്തിനെത്തിയത്. രാജപ്രതിനിധി അയ്യപ്പനോടു കൈകൂപ്പി വിട ചോദിച്ചശേഷം മേൽശാന്തി വിഗ്രഹത്തിലെ ശിരോവസ്ത്രവും ചാർത്തിയ അന്പ്, വില്ല് എന്നിവയും മാറ്റി ഭസ്മാഭിഷേകം നടത്തി രുദ്രാക്ഷമാലയും യോഗദണ്ഡവും അണിയിച്ച് അയ്യപ്പവിഗ്രഹത്തെ ധ്യാനനിരത രൂപമാക്കി. ശ്രീകോവിലിലെ വിളക്കുകൾ ഓരോന്നായി അണച്ച് ഒരു വിളക്കിന്റെ മാത്രം വെളിച്ചത്തിൽ രാജപ്രതിനിധിയോടു ശ്രീകോവിൽ അടയ്ക്കാനുള്ള അനുവാദം വാങ്ങി. തുടർന്ന് കർപ്പൂരദീപം കൊളുത്തി നടയടച്ചു പൂട്ടിയശേഷം താക്കോൽ രാജപ്രതിനിധിയെ ഏല്പിച്ചു.
തുടർന്ന് നീരാജനവുമായി മേൽശാന്തിയും വാളും പരിചയുമേന്തിയ പടക്കുറുപ്പിന്റെ അകന്പടിയോടെ രാജപ്രതിനിധിയും ക്ഷേത്രത്തിനു വലംവച്ചു. മേൽശാന്തിയും കുറുപ്പും പടിയിറങ്ങിയതിനുശേഷം രാജപ്രതിനിധി നാളികേരമുടച്ച് പതിനെട്ടാംപടി അടച്ചു താഴേക്കിറങ്ങി. ഒരുവർഷത്തെ വരവുചെലവു മിച്ചമെന്ന സങ്കല്പത്തിൽ മേൽശാന്തി ഒരു പണക്കിഴി പതിനെട്ടാംപടിക്കു താഴെവച്ച് രാജപ്രതിനിധിയെ ഏല്പിച്ചു. അതിനുശേഷം അടുത്തവർഷംവരെ മാസപൂജ നടത്തുന്നതിനായി ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധി മേൽശാന്തിയെ ഏല്പിച്ചു. മകരവിളക്കിനു ചാർത്താനെത്തിച്ച തിരുവാഭരണ പേടകങ്ങൾ വഹിക്കുന്ന പരിവാരങ്ങൾക്കൊപ്പമാണ് രാജപ്രതിനിധിയുടെ മടക്കം. ഇന്ന് പെരുനാട് ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും.
ശബരിമല നട അടച്ചു; കുംഭമാസ പൂജ ഫെബ്രു. 13ന്
12:01 AM Jan 22, 2020 | Deepika.com