തൊടുപുഴ/മുട്ടം: പൊട്ടിത്തെറിയെത്തുടർന്നു നിർത്തിവച്ച മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം ഇന്നലെ പുനരാരംഭിച്ചു. പൊട്ടിത്തെറിയുണ്ടായ രണ്ടാം നന്പർ ജനറേറ്റർ പ്രവർത്തനക്ഷമമാകണമെങ്കിൽ ഒരു മാസമെങ്കിലും വേണ്ടിവന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഒന്നാം നന്പർ ജനറേറ്റർ നവീകരണത്തിന്റെ ഭാഗമായി ആഴ്ചകളായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. 130 മെഗാവാട്ടിന്റെ ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. നിലവിൽ നാലു ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറിയുണ്ടായത്. രണ്ടാം നന്പർ ജനറേറ്ററിനോടു ചേർന്നുള്ള എക്സൈറ്റർ ട്രാൻസ്ഫോർമർ ഫ്ളാഷ് ചെയ്തതിനെത്തുടർന്നു പുക പടരുകയായിരുന്നു. ഭൂഗർഭനിലയമായതിനാൽ പുക വളരെവേഗം ഉള്ളിൽ നിറഞ്ഞു. ഉടൻതന്നെ പവർ ഹൗസിന്റെ പ്രവർത്തനം നിർത്തിവച്ച് അകത്തുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും പുറത്തെത്തിച്ചു.
സംഭവമറിഞ്ഞു മൂലമറ്റത്തുനിന്നും തൊടുപുഴയിൽനിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പുക ശ്വസിച്ച് ശ്വാസതടസം ഉണ്ടായതിനെത്തുടർന്നു രണ്ടു ജീവനക്കാരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മന്ത്രി എം.എം. മണി പവർഹൗസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.ഡെപ്യൂട്ടി ചീഫ് എൻജിനിയർ വിമൽ, ചീഫ്എൻജിനിയർ സിജി ജോസ്, എക്സിക്യൂട്ടീവ് എൻജിനിയർമാരായ ഷാജി കെ. മാത്യു, അനിൽ കുമാർ, മനോജ് ഗോപാൽ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ ആഭ്യന്തര ഉത്പാദനത്തിൽ 420 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ജലശേഖരം സംഭരണശേഷിയുടെ 71 ശതമാനമുണ്ടെടങ്കിലും കൂടുതൽ വൈദ്യുതി വിലയ്ക്കു വാങ്ങേണ്ട അവസ്ഥയിലാണ് കെഎസ്ഇബി. 73.299 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതിൽ 57.6447 ദശലക്ഷം യൂണിറ്റും പുറത്തുനിന്നും എത്തിക്കുകയായിരുന്നു.
മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം ഭാഗികമായി പുനരാരംഭിച്ചു
11:59 PM Jan 21, 2020 | Deepika.com