മാവേലിക്കര: എസ്എൻഡിപി മാവേലിക്കര യൂണിയനിൽ അഴിമതി നടന്നുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന് മാവേലിക്കര എസ്എൻഡിപി യൂണിയൻ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് മൂന്നേകാൽ മണിക്കൂർ നീണ്ടു. ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ കെ.കെ. ശശികുമാർ, ഗോപകുമാർ, സൗമിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകൾ പരിശോധിച്ചത്.
2006 മുതൽ 2019 വരെ യൂണിയൻ ഭാരവാഹികളായിരുന്ന പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവരെ മുഖ്യ പ്രതികളാക്കി, സാന്പത്തിക തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സംഘം ചേർന്നുള്ള പണാപഹരണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തിട്ടുള്ളത്. എസ്എൻ ട്രസ്റ്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ നടന്ന നിയമനം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ചും സുഭാഷ് വാസു ഭാരവാഹി ആയിരുന്ന കാലത്തു നടന്ന നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിലെ കേസുകൾക്കു പുറമെ 16 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പരാതികളിൽ 20 ലക്ഷം രൂപയുടെ ക്രമക്കേടാണു കാണിച്ചിരിക്കുന്നത്. രേഖകൾ യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്യോഗസ്ഥർക്കു കൈമാറി.
പരാതി നൽകിയ യൂണിയൻ മുൻ ഭാരവാഹികളായ ജയകുമാർ പാറപ്പുറത്ത്, ബി. സത്യപാൽ എന്നിവർക്ക് 23ന് ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി.
കൂടാതെ യോഗം ഡയറക്ടർ ബോർഡ് മുൻ അംഗം ദയകുമാർ ചെന്നിത്തലയോടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മിനിട്ട്സ്, കാഷ്ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പരാതിയിലും യൂണിയൻ അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിയിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
എസ്എൻഡിപി മാവേലിക്കര യൂണിയനിലെ അഴിമതി: ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ആരംഭിച്ചു
11:16 PM Jan 21, 2020 | Deepika.com