കൊച്ചി: വിദ്യാർഥികളിലെ നൂതനാശയങ്ങളെ ഉത്പന്നത്തിന്റെ രൂപത്തിലേക്കു കൊണ്ടുവരുന്നതിൽ സഹായിക്കാനായി കേരളത്തിൽ നിരവധി പദ്ധതികളുമായി ബന്ധമുള്ള ബഹുരാഷ്ട്ര കന്പനിയായ സ്റ്റിയാഗ് സെന്റർ ഫോർ സ്മാർട് സിറ്റി, കൊച്ചിയിലെ രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ (ആർഇസിടി) തുടങ്ങുന്നു.
24ന് ആർഇസിടിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലെ ജർമൻ അംബാസഡർ വാൾട്ടർ ജെ ലിൻഡർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ത്രിഡി പ്രിന്റർ, സിഎൻസി റൗട്ടറുകൾ, ലേസർ കട്ടറുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ അടങ്ങുന്ന സ്റ്റിയാഗ് കേന്ദ്രത്തിന് 4000 ചതുരശ്ര അടി വലിപ്പമുണ്ട്. ആർഇസിടി ഡയറക്ടർ ഫാ. മാത്യു വട്ടത്തറ, സ്റ്റിയാഗ് എനർജി സർവീസസ് ജിഎംബിഎച്ച് സിഇഒ ഡോ. റാൽഫ് ഷീൽ, സ്റ്റിയാഗ് ഇന്ത്യ ചെയർമാൻ ഡോ. ജേക്കബ് ടി വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ജർമനിയിൽ 1937 ൽ സ്ഥാപിതമായ സ്റ്റിയാഗ് എനർജി സർവീസസ് ജിഎംബിഎച്ച് ഊർജോത്പാദനം, പ്രസരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കന്പനിയാണ്. കൽക്കരി, കാറ്റ്, സൗരോർജം, ബയോഗ്യാസ്, ഖനി വാതകം, ജിയോ തെർമൽ പ്ലാന്റ് എന്നീ മേഖലകളിലാണ് കന്പനി പ്രവർത്തിക്കുന്നത്. 11,000 മെഗാവാട്ട് വൈദ്യുതിയാണ് ഇവർ ഉത്പാദിപ്പിക്കുന്നത്. 90 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സംവിധാനവും കന്പനിക്കുണ്ട്.
നിലവിൽ ബ്രഹ്മപുരത്തെ മാലിന്യപ്ലാൻറിൽനിന്നുള്ള ഊർജോത്പാദനവുമായി ബന്ധപ്പെട്ട് സ്റ്റിയാഗ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ജർമനിയുടെ വിവിധ സഹകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. കൊച്ചി മെട്രോയടക്കമുള്ള സ്മാർട് സിറ്റി പദ്ധതികളുമായി ജർമൻ സഹകരണം നിലവിലുണ്ട്. കഴിഞ്ഞവർഷം ഫ്രോൻഹോഫർ കൊച്ചിയിൽ ഇനോവേഷൻ ഹബ് സ്ഥാപിച്ചിരുന്നു.
രാജഗിരി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ അംഗങ്ങളായുള്ള ഏതു കൂട്ടായ്മയ്ക്കും സ്റ്റിയാഗ് കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാവും. ഊർജം. ഗതാഗതം, പുനരുപയോഗം തുടങ്ങി സ്മാർട് സിറ്റികൾക്കാവശ്യമായ മേഖലകളിലുള്ള പ്രോജക്ടുകൾക്കാണ് സഹായം ലഭിക്കുന്നത്. രാജഗിരി കോളജിലെ നാലായിരത്തോളം വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മുതൽകൂട്ടാവുന്ന സംവിധാനമാണിത്.
രാജഗിരി എൻജിനിയറിംഗ് കോളജിൽ സ്റ്റിയാഗ് സ്മാർട് സിറ്റി സെന്റർ
11:16 PM Jan 21, 2020 | Deepika.com