നെടുങ്കണ്ടം: 14 വയസുള്ള വിദ്യാർഥിയെ കോടതി വരാന്തയിൽ നിർത്തിയത് ആറര മണിക്കൂർ. ഇന്നലെ നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സംഭവം.
തിങ്കളാഴ്ച ഉടുന്പൻചോല പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും 14 വയസുള്ള വിദ്യാർഥിയെ കാണാതായതായി മാതാപിതാക്കൾ പരാതി നൽകി. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയെ മാൻകുത്തിമെട്ടിലെ കൂട്ടുകാരന്റെ വീട്ടിൽനിന്നു കണ്ടെത്തി. കേസെടുത്തതോടെ വിദ്യാർഥിയെ ഇന്നലെ രാവിലെ 11നു നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചു. രാവിലെ 11 മുതൽ ആറര മണിക്കൂർ വിദ്യാർഥിയെ കോടതിയിൽ നിർത്തി. വനിതാ സിവിൽ പോലീസ് ഓഫീസർക്കൊപ്പമാണ് വിദ്യാർഥി കോടതി നടപടികൾ അവസാനിക്കുന്നതുവരെ കാത്തിരുന്നത്.
5.30നാണ് മജിസ്ട്രേട്ട് വിദ്യാർഥിയുടെ കേസ് പരിഗണിച്ചത്. 5.45നു നടപടി പൂർത്തിയാക്കിയെങ്കിലും പിതാവിന്റെ ആധാർ കാർഡിന്റെ അസൽ പകർപ്പ് വേണമെന്ന കാരണംപറഞ്ഞു വിദ്യാർഥിയെ വീണ്ടും കോടതിയിൽ നിർത്തിയെന്നും ആക്ഷേപമുണ്ട്.
എന്നാൽ, ഇന്നലെ ഏതാനും കേസുകളിൽ വാദം നീണ്ടുപോയതും വിദ്യാർഥിയുടെ കേസിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കാതെ വന്നതിനാലുമാണ് കേസ് പരിഗണിക്കാൻ വൈകിയതെന്നാണ് കോടതി ഉദ്യോഗസ്ഥർ പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ആറര മണിക്കൂർ കോടതി വരാന്തയിൽ നിർത്തി
11:16 PM Jan 21, 2020 | Deepika.com