തൊടുപുഴ: അധ്യാപക സംഘടനകളിൽനിന്നു ശക്തമായ എതിർപ്പുകൾ ഉയരുന്നതിനിടെ ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ, ഹയർസെക്കൻഡറി -വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളോടൊപ്പം ഒരേ സമയം നടത്തണമെന്നു നിർദേശിച്ച് പരീക്ഷാകമ്മീഷണർ ഉത്തരവിറക്കി. പരീക്ഷകൾ ഒരുമിച്ചു നടത്തുന്പോഴുള്ള വിദ്യാർഥികളുടെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ചുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
എസ്എസ്എൽസി പരീക്ഷയുടെ ഡിഇഒ തലത്തിൽ നടത്തുന്ന ചോദ്യപേപ്പർ സോർട്ടിംഗ് നിലനിർത്തുന്നതോടൊപ്പം ട്രഷറിയിലും ബാങ്കിലും ചോദ്യപേപ്പർ സൂക്ഷിക്കുന്ന സംവിധാനത്തിനു പകരമായി സോർട്ട് ചെയ്ത ചോദ്യപേപ്പറുകൾ ക്ലസ്റ്റർ തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സോർട്ടിംഗ് കഴിഞ്ഞ് രണ്ടു ദിവസത്തിനകം കവചിത വാഹനങ്ങളിൽ എത്തിക്കണം. എന്നാൽ ഹയർസെക്കൻഡറിയിലും വൊക്കേഷണൽ ഹയർസെക്കൻഡറിയിലും ചോദ്യപേപ്പർ വിതരണത്തിന് നിലവിൽ പിന്തുടരുന്ന സംവിധാനം നിലനിർത്തണമെന്നും നിർദേശമുണ്ട്. ചോദ്യപേപ്പർ സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർ നിശ്ചയിക്കുന്ന സ്ട്രോങ്ങ് റൂം കണ്ടെത്തുകയും ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറിയുടെ മുൻഭാഗത്തായി സിസിടിവി സൗകര്യവും ഉറപ്പാക്കുകയും വേണം. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നതിന് ഫണ്ട് അതതു പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ പിഡി അക്കൗണ്ടിൽനിന്നു കണ്ടെത്തണം.
പരീക്ഷകളുടെ നടത്തിപ്പിന് മൂന്നു വിഭാഗത്തിനും പ്രത്യേകം പ്രത്യേകമായി ചീഫ് സൂപ്രണ്ടിനെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെയും നിയമിക്കണം. മുൻ വർഷങ്ങളിൽ ഇൻവിജിലേറ്റർമാരെ നിയമിച്ച അതേ രീതിയിൽ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ബന്ധപ്പെട്ട ഡിഇഒയും ഹയർസെക്കൻഡറി വിഭാഗത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുമാണ് ഇൻവിജിലേറ്റർമാരെ നിയമിക്കേണ്ടത്. എസ്എസ്എൽസിക്ക് 20 കുട്ടികൾക്ക് ഒരു ഇൻവിജിലേറ്ററും ഹയർസെക്കൻഡറിക്ക് 30 കുട്ടികൾക്ക് ഒരു ഇൻവിജിലേറ്ററും ഇതിനുപുറമെ റിസർവ് ഇൻവിജിലേറ്റർമാരെയും ഉൾപ്പെടുത്തണം. മൂന്നു വിഭാഗങ്ങളിലെയും പരീക്ഷകൾ മോണിറ്റർ ചെയ്യുവാൻ ഓരോ വിഭാഗത്തിനും അധികാരമുണ്ടാകും.നിലവിൽ ജില്ലാ തലത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്സി വിഭാഗത്തിലേക്കു പ്രത്യേകം പ്രത്യേകം സ്ക്വാഡുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇത്തവണ സ്ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും പുതിയ ഘടന പരീക്ഷാ കമ്മീഷണർ പുറപ്പെടുവിക്കുകയും ചെയ്യും.
എസ്എസ്എൽസി വിദ്യാർഥികളെയും ഹയർസെക്കൻഡറി വിദ്യാർഥികളെയും 20:30 എന്ന ക്രമത്തിൽ ഇരിപ്പിടം ക്രമീകരിക്കാവുന്ന വിദ്യാലയങ്ങൾക്കു നിലവിലെ രീതി തുടരാം. എന്നാൽ സ്ഥലപരിമിതി നേരിടുന്ന വിദ്യാലയങ്ങൾക്ക് എല്ലാ ക്ലാസ് മുറികളിലും 30 കുട്ടികൾ എന്ന രീതിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തി ഇരിപ്പിടം ക്രമീകരിക്കണം. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ 20 കുട്ടികളെയും നടുവിൽ ഒരു ഹയർസെക്കൻഡറി വിദ്യാർഥിയെയും ഇരുത്താം.
ഈ രീതിയിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ ക്രമീകരണം അവസാനിക്കുന്ന മുറയ്ക്ക് ഹയർസെക്കൻഡറി ഒന്നുംരണ്ടും വർഷ വിദ്യാർഥികളെ ഇടകലർത്തി ശേഷിക്കുന്ന മുറികളിൽ ഇരിപ്പിടം ക്രമീകരിക്കുകയും വേണം. 30 കുട്ടികളെ ഒരു ക്ലാസ് മുറിയിൽ ക്രമീകരിക്കുന്പോൾ വീണ്ടും സ്ഥലപരിമിതി നേരിടുന്ന വിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി ക്ലാസ് മുറികളിൽ മൂന്നു ഡെസ്ക്കുകൾ അധികമായി ക്രമീകരിച്ച് 30നു പകരം 39 കുട്ടികളെ ഒരു ക്ലാസ് മുറിയിൽ ക്രമീകരിക്കാം. ഓരോ വിദ്യാലയങ്ങളിലെയും ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് പ്രിൻസിപ്പൽമാരുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും യോഗം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വിഎച്ച്എസ് സി അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത് വ്യക്തമായ രൂപരേഖ തയാറാക്കണമെന്നും പരീക്ഷാ കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം പരീക്ഷകൾ ഒരുമിപ്പിച്ചതോടെ ഉണ്ടാകുന്ന ആശയക്കുഴപ്പം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് അധ്യാപക സംഘടനനേതാക്കൾ വ്യക്തമാക്കുന്നത്.
ജെയിസ് വാട്ടപ്പിള്ളിൽ
എസ്എസ്എൽസി-ഹയർസെക്കൻഡറി പരീക്ഷകൾ ഒരുമിച്ച്: മാർഗനിർദേശമായി
11:16 PM Jan 21, 2020 | Deepika.com