തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിശദീകരണം തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, സർക്കാർ നടപടിയെ പരുഷ ഭാഷയിൽ വിമർശിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത നടപടി ഭരണഘടനാ ലംഘനമാണെന്ന് ആവർത്തിച്ചു പറഞ്ഞ ഗവർണർ ഇക്കാര്യത്തിലെ തുടർനടപടികൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.
സർക്കാർ വിശദീകരണം ഭരണഘടനാപരമായി ശരിയല്ലെന്നു പറഞ്ഞു തള്ളുകയും ഇതിനെതിരേ ഗവർണർ പരസ്യ വിമർശനം നടത്തുകയും ചെയ്യുന്ന സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നു ഭരണഘടനാ വിദഗ്ധർ പറയുന്നു.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ സമീപനത്തിൽ വിശദീകരണം തേടി കഴിഞ്ഞ ദിവസമാണു ഗവർണർ, സംസ്ഥാന ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടിയത്. ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണു ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു സംസ്ഥാന സർക്കാരിന്റെ വിശദീകരണം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണു സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും സർക്കാരിന്റെ ദൂതനായി എത്തിയ ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാന ഭരണത്തലവനായ ഗവർണറെ അറിയിക്കാതെ എന്തുകൊണ്ടു സുപ്രീംകോടതിയിൽ പോയെന്ന ചോദ്യത്തിന്, ഗവർണറെ അറിയിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായെന്നു ചീഫ് സെക്രട്ടറി സമ്മതിച്ചു. മുൻകാലങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ കോടതിയിൽ പോകുന്പോൾ ഗവർണറെ അറിയിക്കാറില്ലെന്നും എന്നാൽ, ഗവർണറെ മനഃപൂർവം അവഗണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി വാക്കാൽ അറിയിച്ചു.
വിശദീകരണം എഴുതി നൽകാത്ത ചീഫ് സെക്രട്ടറിയുടെ നിലപാടിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം. പിന്നീടു വൈകുന്നേരം അയോധ്യയിലേക്കു പോകാൻ വിമാനത്താവളത്തിൽ എത്തിയ ഗവർണർ മാധ്യമങ്ങളെ കണ്ടു. സർക്കാർ വിശദീകരണത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ ഗവർണർ, മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി സർക്കാർ ഭരണഘടനാലംഘനവും ചട്ട ലംഘനവും നടത്തിയെന്നു രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു.
ഗവർണർ- സർക്കാർ പോര് വഴിത്തിരിവിൽ; വിശദീകരണം തള്ളി
12:42 AM Jan 21, 2020 | Deepika.com