പാലക്കാട്: കളിക്കളത്തിൽ പൊലിഞ്ഞ മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തിനായി 18,59,580 രൂപ ഇതുവരെ സമാഹരിക്കാനായെന്നു ഷാഫി പറന്പിൽ എംഎൽഎ അറിയിച്ചു. ധനരാജിന്റെ മകളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി ഏറ്റെടുക്കാൻ സന്നദ്ധനായി ഒരാൾ വന്നിട്ടുണ്ട്. ഗ്രൗണ്ട് കളക്ഷൻ 2,75,800 രൂപയാണ്. ബാക്കി തുകയെല്ലാം സഹൃദയരുടെ സംഭാവനയാണ്.
നിലന്പൂരിൽനിന്നും നിഷാദ് അഞ്ചുലക്ഷം രൂപയുടെ ചെക്ക് തന്നു. പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘാടകർ 4,25,000 രൂപ ധനരാജിന്റെ മകളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി രസീത് തന്നു. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഇവരുടെ അക്കൗണ്ട് നന്പറിലേക്ക് ഒരുലക്ഷത്തിലേറെ രൂപ വന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും രണ്ടുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഇതെല്ലാം ചേർന്നാണ് പതിനെട്ടര ലക്ഷത്തിലേറെ രൂപ സമാഹരിച്ചത്.
പണമായും ചെക്കായും സഹായം നൽകിയവരുടെ വിവരങ്ങൾ ഷാഫി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ആത്മാർഥമായി പരിശ്രമിച്ചു. ഇതിൽനിന്നുള്ള ചില്ലിക്കാശുപോലും സംഘാടനത്തിന്റെ ചെലവിനോ ദുരന്തത്തിന്റെ ബാധ്യതയിലേക്കോ നീക്കിവയ്ക്കില്ലെന്നും ഷാഫി പറഞ്ഞു.
ധനരാജിന്റെ കുടുംബത്തിനായി 18.5 ലക്ഷം രൂപ സമാഹരിച്ചു
12:24 AM Jan 21, 2020 | Deepika.com