തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള പരസ്യപോര് ചർച്ചകളിൽ നിറയുന്പോൾ, മുൻകാലങ്ങളിലും കേരളത്തിലെ ഗവർണർമാരും സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. സർക്കാർ നടപടികൾ വെട്ടി പല ഗവർണർമാരും സംസ്ഥാന ഭരണത്തലവനെന്ന നിലയിൽ തങ്ങളുടെ അധികാരങ്ങൾ പ്രയോഗിച്ചിട്ടുണ്ട്.
1957 ൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തുതന്നെ ഗവർണറും സർക്കാരും തമ്മിലുള്ള പോരു തുടങ്ങിയിരുന്നു. നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധ്യത്തിന്റെ പേരിലായിരുന്നു ആദ്യ ഗവർണർ-സർക്കാർ പോര്. 1957 ലെ ഇ.എം.എസ് സർക്കാർ അധികാരത്തിലെത്തിയ ഉടൻ അന്നത്തെ ഗവർണർ ബി. രാമകൃഷ്ണറാവു നിയമസഭയിലേക്കുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ സ്വന്തമായി നിശ്ചയിച്ചു. ഗവർണർ നോമിനേറ്റ് ചെയ്യുമെന്നു പറയുമെങ്കിലും സർക്കാർ നിർദേശിക്കുന്നയാളെയായിരിക്കും സാധാരണയായി ഗവർണർമാർ നോമിനേറ്റ് ചെയ്യാറുള്ളത്.
1988 മുതൽ കേരള ഗവർണറായിരുന്ന രാംദുലാരി സിൻഹയും സർക്കാർ നിശ്ചയിച്ച പട്ടികയെ അപ്പാടെ ഒഴിവാക്കിയതും ഗവർണർക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയതും ഗവർണറെ കരിങ്കൊടി കാട്ടാൻ ശ്രമിച്ചതുമെല്ലാം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റിലേക്ക് സർക്കാർ നൽകിയ പട്ടിക അപ്പാടെ ഒഴിവാക്കി ചാൻസലറെന്ന നിലയിൽ ഗവർണർ സ്വന്തമായി തീരുമാനിച്ചവരെ നിയമിച്ചു. ചാൻസലറുടെ നടപടിക്കെതിരേ നിയമസഭ ശാസനാ പ്രമേയം പാസാക്കി. പിന്നീടു വഴിതടയാനുള്ള ശ്രമവും കരിങ്കൊടികളും പോലീസ് ലാത്തിച്ചാർജുമൊക്കെ കേരളത്തിന്റെ അന്തരീക്ഷത്തെ കലാപകലുഷിതമാക്കി.
വൈദ്യുതി മന്ത്രിയായിരിക്കേ പിണറായി വിജയനെതിരേ ഉയർന്ന എസ്എൻസി ലാവ്ലിൻ കേസ് ആരോപണത്തിൽ സിബിഐക്കു പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന മന്ത്രിസഭയുടെ ശിപാർശ തള്ളി ഗവർണറായിരുന്ന ആർ.എസ്. ഗവായ് പ്രോസിക്യൂഷൻ അനുമതി നൽകിയതും സർക്കാരും ഗവർണറും തമ്മിലുള്ള പോരിനു വേദി തുറന്നു. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കേയാണ് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയത്.
വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കു പിണറായി വിജയൻ സർക്കാർ നൽകിയ എ.എ. റഷീദിന്റെ പേര് വെട്ടിയത് കഴിഞ്ഞ ഗവർണറായിരുന്ന ജസ്റ്റീസ് പി. സദാശിവമായിരുന്നു.
ഇദ്ദേഹത്തിന്റെ പേരിൽ ക്രിമിനൽ കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി. രാഷ്ട്രീയ കൊലപാതകങ്ങളുടെയും ശബരിമല അക്രമങ്ങളുടെയും പേരിൽ മുഖ്യമന്ത്രിയായ പിണറായി വിജയനെ വിളിച്ചു വരുത്തി ജസ്റ്റീസ് സദാശിവം വിശദീകരണം തേടിയിട്ടുണ്ട്. സർവകാശാല സിൻഡിക്കറ്റിലേക്ക് സർക്കാർ നൽകിയ യോഗ്യതയില്ലാത്തവരുടെ പേരുകൾ ഒഴിവാക്കിയ ഒറ്റപ്പെട്ട സംഭവങ്ങളും സംസ്ഥാന ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.
കെ. ഇന്ദ്രജിത്ത്
സർക്കാർ-ഗവർണർ പോര് കേരളത്തിലെ ആദ്യസർക്കാരിന്റെ കാലം മുതൽ
12:24 AM Jan 21, 2020 | Deepika.com