കൊച്ചി: മോട്ടോർ വാഹനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ ദേശീയ തലത്തിൽ തയാറാക്കിയ വ്യവസ്ഥകൾ അനുസരിച്ചുള്ള ലൈറ്റുകളും സിഗ്നൽ ലൈറ്റുകളും റിഫ്ളക്ടറുകളും ഇല്ലാത്ത ബസുകൾ ഓടുന്നില്ലെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ് - 008) പ്രകാരമുള്ള വലിപ്പത്തിലും രൂപത്തിലും ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ മുഖേന ഉറപ്പാക്കണമെന്നാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഇത്തരം വ്യവസ്ഥകളിൽ പറയുന്ന തരത്തിൽ ലൈറ്റുകളും റിഫ്ളക്ടറുകളും ഘടിപ്പിക്കാത്ത ബസുകൾ നിരത്തിലോടിക്കുന്നവരുടെ ലൈസൻസ് തടഞ്ഞുവച്ച് ഇവരെ മൂന്നു മാസത്തേക്ക് അയോഗ്യരാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇരുപത് വർഷത്തിലേറെ പഴക്കമുള്ള ബസുകൾ ഓർഡിനറി - സിറ്റി സർവീസുകളായി ഓടിക്കരുതെന്ന കേരള മോട്ടോർ വാഹന ചട്ട ഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ഇടക്കാല ഉത്തരവ്. ഇതിനു പുറമേ മോട്ടോർ വാഹന ചട്ടത്തിലും നിയമത്തിലും പറയുന്ന വ്യവസ്ഥകൾ പാലിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതം അതു റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉടമകൾക്കെതിരേ ചട്ടപ്രകാരം അനുവദനീയമല്ലാത്ത വിധം മാറ്റങ്ങൾ വരുത്തിയതിന് നടപടിയെടുക്കാനും കോടതി നിർദേശം നൽകി. വാഹനങ്ങൾ നിരത്തിലിറക്കാൻ യോഗ്യമാണോയെന്നു പരിശോധിച്ച് ഉറപ്പാക്കാതെ സ്ഥിരം പെർമിറ്റോ താത്കാലിക പെർമിറ്റോ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കാൽനടയാത്രക്കാർക്ക് ഭീഷണിയാകും വിധം ക്രാഷ് ഗാർഡും പടികളുമുള്ളവയ്ക്ക് താത്ക്കാലിക ലൈസൻസ് പോലും നൽകരുതെന്ന് കോടതി പറഞ്ഞു. ചട്ടപ്രകാരമല്ലാത്ത തരത്തിൽ നന്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്കും (പിന്നിലെ നന്പർ പ്ലേറ്റിൽ മതിയായ വെളിച്ചമില്ലായ്മ ഉള്ളവയ്ക്കും) മുൻ - പിൻ ഗ്ലാസുകളിൽ സുതാര്യത കുറയ്ക്കുന്ന സ്റ്റിക്കറുകൾ ഒട്ടിച്ച വാഹനങ്ങൾക്കും ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധം ഗ്ലാസിൽ വിവിധ വസ്തുക്കൾ തൂക്കിയിട്ടവയ്ക്കും മതിയായ നിലവാരത്തിൽ ബോഡി നിർമിക്കാത്തവയ്ക്കും താത്കാലിക ലൈസൻസ് പോലും അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
സിഗ്നൽ ലൈറ്റുകളും റിഫ്ളക്ടറുകളുമില്ലാത്ത ബസുകൾ ഓടിക്കേണ്ട: ഹൈക്കോടതി
12:24 AM Jan 21, 2020 | Deepika.com