തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പു (സെൻസസ്) നടപടിയുമായി പൂർണമായി സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രിസഭ തീരുമാനിച്ചു. എൻപിആറുമായി ഒരു തരത്തിലും സഹകരിക്കാൻ കഴിയില്ലെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറെ അറിയിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗംതീരുമാനിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് സർക്കാരിനു റിപ്പോർട്ട് നല്കിയിരുന്നു. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് തന്നെ കൃത്യമായി നടപ്പാക്കാൻ കഴിയാതെ വരുമെന്ന് ജില്ലാ കളക്ടർമാരും സർക്കാരിനെ അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ (സിഎഎ) ഭരണഘടനാസാധുത ആരാഞ്ഞ് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. ഈ മൂന്നു കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സെൻസസ് കമ്മീഷണറെ വിവരം അറിയിക്കുക.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എൻആർസി) നയിക്കുന്ന പ്രക്രിയയാണ്. അതിനാൽ പൊതുജനങ്ങൾക്കിടയിൽ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കിൽ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
എൻപിആറും എൻആർസിയുമായി സംസ്ഥാനം സഹകരിക്കില്ല
11:34 PM Jan 20, 2020 | Deepika.com