തൃശൂർ: ഗോഹട്ടിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരള ടീമിന്റെ ചീഫ് ഡി കമ്മീഷനായി പോയതിന്റെ പേരിൽ കേരള കാർഷിക സർവകലാശാല വിദ്യാർഥി ക്ഷേമവിഭാഗം ഡയറക്ടർ ഡോ.ടി.ഐ. മനോജിന്റെ കസേര തെറിപ്പിച്ചു. സീനിയർ പ്രഫസറും കായിക വിദ്യാഭ്യാസ വിഭാഗം മേധാവിയുമായ മനോജിനു പകരം ജൂണിയറായ അസിസ്റ്റന്റ് പ്രഫസർക്കു വിദ്യാർഥിക്ഷേമ വകുപ്പിന്റെ ചുമതല നൽകി. ഡോ. മനോജിനെ തരംതാഴ്ത്തി വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ അസിസ്റ്റന്റ് പ്രഫസറായാണു പകരം നിയമനം നൽകിയത്.
സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഡോ. മനോജ് കേരള ടീമിന്റെ മുഖ്യ ചുമതലക്കാരനായി ഗോഹട്ടിക്കു പോയത്. തിരിച്ചുവരുന്നതിനു മുന്പേ അദ്ദേഹത്തെ മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കി.
കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന കായികമേളയിൽ കേരള ടീമിന്റെ ചുമതലക്കാരനായി മനോജ് പോകുന്നതിൽ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു അനിഷ്ടം പ്രകടിപ്പിച്ചതായി പറയപ്പെടുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുസരിക്കാൻ സർവകലാശാല നിർബന്ധിതമാവുകയായിരുന്നു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന കായിക വിദ്യാഭ്യാസ വിദഗ്ധനും ഉപദേശക സമിതികളിൽ അംഗവുമാണ് ഡോ. മനോജ്. മൂന്നു വർഷത്തിലേറെയായി കാർഷിക സർവകലാശാലാ വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടറുടെ ചുമതല നിർവഹിച്ചുവരികയായിരുന്നു. വിദ്യാർഥി ക്ഷേമ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയും ഡോ. മനോജിനായിരുന്നു. ഈ ചുമതലയിൽനിന്നും അദ്ദേഹത്തെ മാറ്റി.
ഇപ്പോഴത്തെ വിസി ചുമതലയേറ്റതിനു ശേഷം സർവകലാശാലാ വകുപ്പുകളിൽ യോഗ്യതയുള്ള സീനിയർ പ്രഫസർമാരെ തഴഞ്ഞ് അസിസ്റ്റന്റ് പ്രഫസർമാർക്കു സുപ്രധാന തസ്തികകളുടെ ചുമതല നൽകുന്നതു പതിവാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫയലുകളിലെ കുറിപ്പുകളോ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനങ്ങളോ ഇല്ലാതെയാണ് ഈ നടപടികളെന്നും വിമർശനമുണ്ട്.
‘ഖേലോ ഇന്ത്യ’യിൽ കേരളത്തെ നയിച്ചു, കാർഷിക വാഴ്സിറ്റി കസേര തെറിപ്പിച്ചു
11:34 PM Jan 20, 2020 | Deepika.com