കൊച്ചി: കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അതിനൂതന സാങ്കേതിക വിദ്യകളായ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (എഐ, ഐഒടി) രംഗത്തു രാജ്യാന്തര നിലവാരമുള്ള പഠന വിഭാഗങ്ങളുടെ ആശീർവാദവും ഉദ്ഘാടനവും നടത്തി. എൽഎഫ് നിർമിത 2020 എന്ന പേരിൽ നടന്ന ചടങ്ങ് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
എഐ, ഐഒടി പാഠ്യപദ്ധതി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവു പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ സ്മൃതി ശിലാഫലകം അദ്ദേഹം അനാഛാദനം ചെയ്തു. മോണ്. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.
വർഗീസ് ചാണ്ടി മുഖ്യാതിഥിയായിരുന്നു. ഷ്നൈഡർ ഇലക്ട്രിക് ജനറൽ മാനേജർ രവി ഭൂഷണ്, സ്കിപ്പ് ബംഗളൂരു എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഇ. ജോസഫ് സ്റ്റാൻലി, ശ്യാം പാണ്ഡെ, നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ പ്രതിനിധി നിഖിൽ ജോസ്, എൽഎഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോബി അശീതുപറന്പിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറന്പിൽ, ഫാ. വി.എം. തോമസ്, ജോസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു.
എൽഎഫ് ഇൻസ്റ്റിറ്റ്യൂട്ടുമായി ഒപ്പുവച്ച ധാരണാപത്രം ലോഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അപൽ വോറയും ക്വാളിറ്റി മാനേജ്മെന്റ് നിർണയ വിദഗ്ധരായ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഐഎസ്ഒ 9001-2015 സർട്ടിഫിക്കറ്റ് ബിസിനസ് ഡവലപ്മെമെന്റ് മാനേജർ റിജിൽ രവീന്ദ്രനും എൽഎഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോബി അശീതുപറന്പിലിനു കൈമാറി.
എഐ, ഐഒടി സാങ്കേതികവിദ്യകൾ ഉപയോഗിച്ചു വിദ്യാർഥികൾ രൂപകല്പന ചെയ്ത റോബോട്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവ ഉപയോഗിച്ചു പാഠ്യ പദ്ധതിയൊരുക്കുന്ന രാജ്യത്തെ ആദ്യ ഐടിഐയാണു കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.
കളമശേരി ലിറ്റിൽ ഫ്ളവറിൽ എഐ, ഐഒടി പഠന വിഭാഗങ്ങൾ തുടങ്ങി
11:34 PM Jan 20, 2020 | Deepika.com