ആലപ്പുഴ: സംസ്ഥാനത്തു ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കേണ്ടെന്നും എന്നാൽ, സെൻസസ് നടപടികളുമായി മുന്നോട്ടു പോകുമെന്നുമുള്ള മന്ത്രിസഭാ തീരുമാനം ആശങ്കയുണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജനസംഖ്യാ രജിസ്റ്ററും സെൻസസും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സെൻസസിനൊപ്പം ജനസംഖ്യാ രജിസ്റ്റർ പുതുക്കലും നടക്കുന്ന വിധമാണു കേന്ദ്രത്തിന്റെ നടപടികൾ. ഒരേ എന്യൂമറേറ്റർമാരാണ് ഒരേ സമയം രണ്ടും ചെയ്യേണ്ടത്. പൗരത്വപ്പട്ടിക പുതുക്കാനുള്ള കുറുക്കുവഴിയായാണു കേന്ദ്രം സെൻസസിനെയും ജനസംഖ്യാ രജിസ്റ്റർ പുതുക്കലിനെയും കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഭയം നിലനിൽക്കുന്പോൾ സെൻസസ് നടപടിയുമായി മുന്നോട്ടുപോകുന്നത് ഉചിതമാണോയെന്നു സർക്കാർ ആലോചിക്കണം. സെൻസസ് അനിവാര്യമാണ്. പക്ഷേ, അതിനെ പൗരത്വ പട്ടികയുമായി ബന്ധിപ്പിച്ചതു ചതിക്കുഴിയാണ്, അതിൽ വീഴരുത്. സംസ്ഥാന സർക്കാരിനെപ്പറ്റിയും സംശയമുണ്ട്. ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിട്ടു പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമിച്ച സർക്കാരാണിത്. ഈ കള്ളക്കളി പ്രതിപക്ഷം കൈയോടെ പിടികൂടി.
മുഖ്യമന്ത്രി സംയുക്ത സമരത്തിനു പ്രതിപക്ഷത്തെ വീണ്ടും വീണ്ടും ക്ഷണിക്കുന്നതു ദുഷ്ടലാക്കോടെയാണ്. പൗരത്വ നിയമത്തിനെതിരേ പ്രസംഗിക്കുകയും നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ജാമ്യമില്ലാ കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണു മുഖ്യമന്ത്രിയുടേത്.
ചെറിയ മനസുള്ളവരാണു യോജിച്ച സമരത്തെ എതിർക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടിയാണു കോഴിക്കോട്ടു നടന്ന മഹാറാലി.
സെൻസസ്: മന്ത്രിസഭാ തീരുമാനം ആശങ്കാജനകമെന്നു ചെന്നിത്തല
11:34 PM Jan 20, 2020 | Deepika.com