തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ശീതയുദ്ധം മുറുകവേ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നിലപാടുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് നൽകാനാണു ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രത്യേക ദൂതൻ വശമാണു ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നോട്ടീസ് കൈമാറിയത്.
നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് വൈകാതെ ഗവർണർക്കു മറുപടി നൽകുമെന്നു സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കേന്ദ്രസർക്കാർ നയത്തിനെതിരേ കോടതിയെ സമീപിക്കുന്പോൾ, കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവർണറെ ധരിപ്പിക്കേണ്ടതില്ലെന്ന വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ അടക്കമുള്ളവ മറുപടിയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്യാനുണ്ടായ സാഹചര്യവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് നൽകണമെന്നാണു ചീഫ് സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. നടപടി ചട്ടങ്ങൾക്കു വിരുദ്ധമായി ഗവർണറെ എന്തുകൊണ്ട് ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും നോട്ടീസിൽ ചോദിക്കുന്നു.
അതിനിടെ, ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ തന്റെ നിലപാട് ആവർത്തിച്ചു. ചട്ടലംഘനം നടത്തിയ സർക്കാരിനോടു വിശദീകരണം തേടുമെന്നും കാഴ്ചക്കാരനായി നോക്കിനിൽക്കാനാകില്ലെന്നും ആരിഫ് മുഹമ്മദ്ഖാൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കേന്ദ്രസർക്കാരിനെതിരേയുള്ള തീരുമാനങ്ങൾ ഗവർണറെ അറിയിക്കണമെന്നാണു ചട്ടമെന്നും ഗവർണർ ആവർത്തിച്ചു.
ഗവർണർ വിശദീകരണം തേടിയ വിഷയം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ മുന്നിലെത്താനും സാധ്യതയുണ്ട്. മന്ത്രിസഭയിൽകൂടി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ അന്തിമനിലപാടു സ്വീകരിക്കുക. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ചേരേണ്ട പതിവു മന്ത്രിസഭാ യോഗം ഇന്നു ചേരാനാണു നേരത്തേ തീരുമാനിച്ചിട്ടുള്ളത്.
പൗരത്വ നിയമ ഭേദഗതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് പുനർവിഭജന ഓർഡിനൻസിലും ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നുണ്ട്. എന്നാൽ, നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വരെ ഗവർണർക്കെതിരേ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രകോപനപരമായ നിലപാടു സ്വീകരിക്കേണ്ടതില്ലെന്നാണു തീരുമാനിച്ചിരുന്ന പൊതുസമീപനം.
സർക്കാരിനെതിരേ പ്രകോപനപരമായ നിലപാടുകളുമായി ഗവർണർ മുന്നോട്ടു പോകുന്പോൾ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നു മറുപടിയുണ്ടാകുമോ എന്നതും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം, സിപിഐ മുഖപത്രങ്ങളും ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗവർണറുടെ സമീപനത്തിനെതിരേ രംഗത്തുവന്നിരുന്നു.
പൗരത്വ വിഷയം: ഗവർണർ സർക്കാരിനോടു വിശദീകരണം തേടി
12:50 AM Jan 20, 2020 | Deepika.com