തിരുവനന്തപുരം: ബിജെപി പത്തു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. കടുത്ത ഗ്രൂപ്പു തർക്കത്തത്തുടർന്നു നാലു ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനായില്ല. ഇവിടങ്ങളിൽ പിന്നീടു മാത്രമേ പ്രഖ്യാപനമുണ്ടാകൂ.
തിരുവനന്തപുരത്തു വി.വി. രാജേഷിനെ ജില്ലാ അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി മുൻ സംസ്ഥാന വക്താവായ രാജേഷിനെതിരേ വിഭാഗീതയുടെ പേരിൽ പാർട്ടി അച്ചടക്ക നടപടി നേരത്തേസ്വീകരിച്ചിരുന്നു. വി. മുരളീധരൻ വിഭാഗത്തിന്റെ ശക്തനായ വക്താവാണു വി.വി. രാജേഷ്.
ഇപ്പോൾ പ്രഖ്യാപിച്ച ജില്ലകളിൽ ഏഴിടത്തു പി.കെ. കൃഷ്ണദാസ് വിഭാഗത്തിന്റെ പ്രതിനിധികളാണ് അധ്യക്ഷന്മാരായത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ മുരളീധര വിഭാഗവും. കൊല്ലത്ത് ഗ്രൂപ്പിന്റെ ഭാഗമാകാകാത്ത ബി.ബി. ഗോപകുമാറാണു ജില്ലാ അധ്യക്ഷൻ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ശക്തമായ മത്സരം നടക്കുന്നതിനിടെയാണ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.
മറ്റു ജില്ലകളിലെ അധ്യക്ഷന്മാർ:
പത്തനംതിട്ട-അശോകൻ കുളനട, ആലപ്പുഴ- എം.വി.ഗോപകുമാർ, ഇടുക്കി-കെ.എസ്.അജി, തൃശൂർ-കെ.കെ. അനീഷ്കുമാർ, പാലക്കാട്- ഇ.കൃഷ്ണദാസ്, മലപ്പുറം-രവി തേലത്ത്, കോഴിക്കോട്- വി.കെ. സജീവൻ, വയനാട്- സജി ശങ്കർ.
കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തർക്കംമൂലം പ്രഖ്യാപനം മാറ്റിയത്. എറണാകുളത്ത് ന്യൂനപക്ഷത്തിന്റേയും കോട്ടയത്ത് പട്ടികജാതി വിഭാഗത്തിന്റെയും പ്രതിനിധികളെ നിയമിക്കണമെന്ന ആവശ്യമാണ് തർക്കത്തിലെത്തിച്ചത്. പത്തനംതിട്ടയിൽ അശോകൻ കുളനട നിലവിലെ ജില്ലാ പ്രസിഡന്റാണ്.
ബിജെപി 10 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, നാലു ജില്ലകൾ ഒഴിച്ചിട്ടു
12:34 AM Jan 20, 2020 | Deepika.com