കണ്ണൂർ: കേരളത്തിലെ ജയിലുകളിൽ കഴിയുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ ജയിൽ വകുപ്പ് നടപ്പാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിക്കായുള്ള പ്രവൃത്തി കണ്ണൂർ സെൻട്രൽ ജയിലിലും തുടങ്ങി.
ഏപ്രിലിൽ പ്രവർത്തനം തുടങ്ങുന്ന വിധത്തിൽ സെൻട്രൽ ജയിൽ കോമ്പൗണ്ടിലെ ഹൈവേയോടു ചേർന്ന 29 സെന്റ് ഭൂമിയിലാണ് ഐഒസി പെട്രോൾ ബങ്കിന്റെ നിർമാണം തുടങ്ങിയത്.
കണ്ണൂരിനുപുറമെ തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പദ്ധതി തുടങ്ങിയത്. ചീമേനിയിലെ തുറന്ന ജയിലിനായി പോത്താംകണ്ടത്താണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നത്. നാലു ജയിലുകളിൽ പമ്പ് സ്ഥാപിക്കുന്നതിനായി 10 കോടി രൂപയാണ് ഐഒസി ചെലവഴിക്കുന്നത്.
രണ്ടാംഘട്ടത്തിൽ കോഴിക്കോട്, എറണാകുളം, അട്ടക്കുളങ്ങര ജയിലുകളിലും പെട്രോൾ പമ്പുകൾ ആരംഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് ബങ്ക് സ്ഥാപിക്കാനാണ് ജയില്‍വകുപ്പിന്റെ തീരുമാനം.
സ്ഥലം വാടകയ്ക്ക് നല്കിയ വകയിൽ പ്രതിമാസം രണ്ടു ലക്ഷം രൂപവീതം ഐഒസിയിൽനിന്നു കണ്ണൂർ സെൻട്രൽ ജയിലിന് ലഭിക്കും. ഇതിനു പുറമേ, ഒരു ലിറ്റർ ഡീസലിന് 3.26 രൂപ, പെട്രോളിന് 2.19 രൂപ എന്നനിരക്കിൽ ജയിൽവകുപ്പിന് കമ്മീഷനും ലഭിക്കും. 30 വര്‍ഷത്തെ പാട്ടത്തിനാണ് ജയില്വകുപ്പ്ഭൂമി ഇന്ത്യൻ ഓയിൽ കോര്‍പറേഷനു നല്‍കുന്നത്. പെട്രോൾ പമ്പുകളിൽ ചപ്പാത്തി കൗണ്ടറുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. തടവുകാരുടെ നേതൃത്വത്തിലുള്ള പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നിനുള്ള രൂപരേഖ തയാറാക്കി നേരത്തെ ജയില്‍ വകുപ്പിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടി വൈകുകയായിരുന്നു. ഇപ്പോൾ സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെയാണ് കണ്ണൂരിൽ ബങ്ക് പ്രവര്ത്തനക്ഷാമമാക്കുന്നത്.
ജയിൽ അന്തേവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി ഓരോ പെട്രോൾ പമ്പിലും 15 വീതം ജയിൽ അന്തേവാസികളെ ജോലിക്കായി നിയോഗിക്കും. ശിക്ഷാജോലി എന്ന രീതിയിൽ രാത്രി ജോലിക്കായും തടവുകാരെ ഇവിടെ നിയോഗിക്കും. മാന്യമായി ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയവർക്കും പുനരധിവാസം എന്നനിലയിൽ ഈ പെട്രോൾ പമ്പുകളിൽ ജോലി നൽകും.
ജയിലിൽ ഇനി പെട്രോൾ പമ്പും
12:34 AM Jan 20, 2020 | Deepika.com