കൊച്ചി: നക്ഷത്ര ആമകളെ വില്ക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡിന്റെ പിടിയിലായി. വൈറ്റിലയിലെ സ്വകാര്യ ഹോട്ടലിൽനിന്നുമാണ് തമിഴ്നാട് സ്വദേശികളായ മധു, ഭാസ്കർ, ഇളങ്കോവൻ, ആൻഡ്രൂസ്, തൃശൂർ സ്വദേശി ജിജി എന്നിവരെ പെരുന്പാവൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ പി.എ. ജലീലും സംഘവും ഇന്നലെ രാവിലെ പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു.
ഒന്നിനു രണ്ടര ലക്ഷം രൂപ വിലയിലാണു വില്പന നടത്തിയിരുന്നതെന്നു ചോദ്യംചെയ്യലിൽ പ്രതികൾ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. മന്ത്രവാദംപോലുള്ള കാര്യങ്ങൾക്കാണ് ഇവയെ വില്ക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ആമകളെ എത്തിച്ചെന്നാണ് ഇതുവരെയുള്ള വിവരം.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.വി. ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി. പ്രശാന്ത്, ടി.ആർ. ശ്രീജിത്ത്, ആർ. ശോഭ്രാജ്, കെ.എസ്. സുമേഷ്കുമാർ, സി.എം. സുബീഷ്, പി.ആർ. രജീഷ്, ഫോറസ്റ്റ് ഡ്രൈവർമാരായ കെ.ആർ. അരവിന്ദാക്ഷൻ, ടി.എ. ബൈജുകുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. തുടർ അന്വേഷണത്തിനായി പ്രതികളെ കോടനാട് റേഞ്ചിനു കൈമാറി. തെളിവെടുപ്പിനു ശേഷം ഇവരെ പെരുന്പാവൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
നക്ഷത്ര ആമകളുമായി അഞ്ചംഗ സംഘം പിടിയിൽ
12:34 AM Jan 20, 2020 | Deepika.com