കൊച്ചി: മെട്രോ തൂണിനും ഗർഡറിനുമിടയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ അഗ്നിരക്ഷാ സേനയും കൊച്ചി മെട്രോ അധികൃതരും ചേർന്നു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണു പൂച്ചയെ രക്ഷിക്കുന്നതിനായി അഗ്നിരക്ഷാ സേനയ്ക്കും കൊച്ചി മെട്രോ അധികൃതർക്കും പുറമെ മൃഗസ്നേഹികളും ഒത്തുചേർന്നത്.
എറണാകുളം എസ്എ റോഡിൽ വൈറ്റില ജംഗ്ഷനു സമീപത്തെ മെട്രോ തൂണിനും ഗർഡറിനുമിടയിൽ പൂച്ചക്കുഞ്ഞിനെ കണ്ടതിനെത്തുടർന്ന് മെട്രോ അധികൃതർ ശനിയാഴ്ചതന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ അഗ്നിരക്ഷാ സേനയും മെട്രോ, മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചി മെട്രോയുടെ മാൻ ലിഫ്റ്റർ ക്രെയിൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർ മുകളിലേക്കു കയറി പൂച്ചയെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ, പൂച്ച ഗർഡറിനു നടുവിലെ ഇടുങ്ങിയ ഭാഗത്തേക്കു കയറിപ്പോയതോടെ ഈ ശ്രമം വിജയം കണ്ടില്ല. ഇതിനിടെ, വൈറ്റിലയിൽനിന്ന് എംജി റോഡിലേക്കുള്ള പ്രധാന വഴിയായ എസ്എ റോഡിൽ വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.
പൂച്ച താഴേക്കു വീണാൽ രക്ഷിക്കുന്നതിനു വലയും ഒരുക്കിയിരുന്നു. ഇതിനിടെ, പൂച്ച മെട്രോ ട്രാക്കിലേക്കു കയറിയോ എന്നു സംശയവുമുണ്ടായി. ഇതോടെ ട്രാക്കിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു മെട്രോ സർവീസ് നിർത്തിവച്ചു ശ്രമം തുടരാൻ ആലോചിച്ചെങ്കിലും പൂച്ച ഗർഡറിനിടയിൽ തന്നെയുണ്ടെന്നു ബോധ്യപ്പെട്ടു. തുടർന്ന് പൂച്ചയിരിക്കുന്ന ഭാഗത്തേക്കു ക്രെയിനിൽ ആളെ കയറ്റി. ഈ സമയം ഗർഡറിന്റെ ഒരു വശത്തേക്കു ചാടിക്കയറിയ പൂച്ചക്കുഞ്ഞിനെ കന്പ് ഉപയോഗിച്ചു തള്ളി താഴേക്കിടുകയായിരുന്നു. താഴെ പിടിച്ചിരുന്ന വലയിലേക്കു കൃത്യം പൂച്ച വീഴുകയും ചെയ്തു.
മെട്രോ തൂണിൽ പൂച്ച കുടുങ്ങി; രക്ഷിക്കാൻ മണിക്കൂറുകൾ നീണ്ട ഒാപ്പറേഷൻ
12:34 AM Jan 20, 2020 | Deepika.com