കടുത്തുരുത്തി: ഇലക്ട്രോണിക്സ് കടയുടെ ഗോഡൗണിൽ വയോധികനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പെരുവയിൽ വൈദ്യരത്നം ഒൗഷധശാല നടത്തുന്ന അറുനൂറ്റിമംഗലം പുളിക്കൽ പി.ആർ. സുകുമാരൻ നായരെ (85) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെരുവ-കടുത്തുരുത്തി റോഡിൽ പുളിക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ചാക്കപ്പിള്ളിൽ മൊബൈൽ ഷോപ്പിന്റെ മുകളിലത്തെ നിലയിൽ ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് സംഭവം.
രാത്രി പട്രോളിംഗിലായിരുന്ന വെള്ളൂർ പോലീസാണ് കെട്ടിടത്തിൽ തീ പിടിച്ചത് ആദ്യം കാണുന്നത്. ഉടൻതന്നെ പിറവത്തെയും കടുത്തുരുത്തിയിലെയും അഗ്നിരക്ഷാ സേനകളെ വിവരം അറിയിച്ചു. അവരെത്തി തീ അണയ്ക്കുന്പോഴാണ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ ജഡം കണ്ടത്. തുടർന്ന് മൊബൈൽ ഷോപ്പിലെ സി സി ടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സമീപത്തു തന്നെ ഒൗഷധശാല നടത്തുന്ന സുകുമാരൻ നായരാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയതെന്ന് തിരിച്ചറിഞ്ഞത്.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വെള്ളൂർ എസ്ഐ രഞ്ചിത്ത് കെ. വിശ്വനാഥ് പറഞ്ഞു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ വത്സല ചേർത്തല തെക്കേടത്ത് കുടുംബാംഗം. മക്കൾ: രജി എസ്.നായർ, രാജേഷ് എസ്.നായർ, രശ്മി എസ്.നായർ. മരുമക്കൾ: മഞ്ചു രജി, മഞ്ചു രാജേഷ്, സജിത്ത്.
വയോധികനെ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി
12:04 AM Jan 20, 2020 | Deepika.com