തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം വരെ ഗവർണറെ പ്രകോപിപ്പിക്കാതെ കരുതലോടെ നീങ്ങാൻ സംസ്ഥാന സർക്കാർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടതില്ലെന്നാണു തീരുമാനം. അതേസമയം, സിപിഎമ്മും സിപിഐയും അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ഗവർണറുടെ നിലപാടിനെതിരേ വിമർശനം തുടരും.
പൗരത്വ നിയമ ഭേദഗതിക്കെ തിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത സംസ്ഥാന സർക്കാർ നടപടിയിൽ ഗവർണർ വിശദീകരണം തേടിയാൽ നിയമ വിദഗ്ധരുമായി ആലോചിച്ചു മുഖ്യമന്ത്രി മറുപടി നൽകാനാണു തീരുമാനം. രാഷ്ട്രീയ വിമർശനം ഒഴിവാക്കി നിയമവശങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയുള്ള മറുപടിയാകും നൽകുക. റൂൾസ് ഓഫ് ബിസിനസ് സർക്കാർ ഒരു തരത്തിലും ലംഘിച്ചിട്ടില്ലെന്നും ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്നുമാകും സർക്കാർ ചൂണ്ടിക്കാട്ടുക. ഇതിനായുള്ള രേഖകളും കോടതിവിധികളുമുൾപ്പെടെ ഉദ്ധരിക്കും. ഇക്കാര്യം ഇന്നലെ നിയമമന്ത്രി എ.കെ. ബാലൻ മാധ്യമ പ്രവർത്തകരോടു സൂചിപ്പിക്കുകയും ചെയ്തു.
ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നു രാത്രിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തും. ഇതിനു ശേഷമാകും ഇതു സംബന്ധിച്ച തുടർ നടപടി. തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിലും ഇതുവരെ ഗവർണർ ഒപ്പുവച്ചിട്ടില്ല. ഇതിൽ ഒപ്പുവയ്ക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതേത്തുടർന്നു നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസിനു പകരമുള്ള ബിൽ കൊണ്ടുവന്നു പാസാക്കാനാണു ശ്രമം. പ്രതിപക്ഷത്തിന്റെ എതിർപ്പു മറികടന്നുവേണം പാസാക്കാൻ. ബിൽ പാസായാലും ഗവർണർ ഒപ്പുവയ്ക്കാതെ നിയമമാകില്ലെന്ന ആശങ്കയും സർക്കാരിനുണ്ട്.
2021-ൽ ജനസംഖ്യാ കണക്കെടുപ്പു നടക്കുന്ന സാഹചര്യത്തിൽ ഒരു വർഷം മുൻപു 2011-ലെ ജനസംഖ്യാ രജിസ്റ്റർ ഉപയോഗിച്ചു വാർഡ് പുനർവിഭജനം നടത്താൻ കഴിയില്ലെന്ന നിയമം നിലനിൽക്കുന്നുണ്ടെന്നു പ്രതിപക്ഷം പറയുന്നു. അങ്ങനെയെങ്കിൽ നിയമസഭയിൽ കൊണ്ടുവരുന്ന ബില്ലും പാസാക്കാനാകില്ല.
നയപ്രഖ്യാപനം സർക്കാരിനു തലവേദന
30നാണു നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സാധാരണ മന്ത്രിസഭ നൽകുന്ന നയപ്രഖ്യാപന പ്രസംഗം വായിക്കുകയാണ് ഗവർണർമാർ ചെയ്യുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഗവർണർ ഇതിൽനിന്നു വ്യതിചലിച്ചു വിമർശനം ഉന്നയിക്കുമോയെന്ന ആശങ്കയാണ് സർക്കാരിനെ അലട്ടുന്നത്.
ഇതിനു മുൻപു ഗവർണറെ നേരിട്ടു കണ്ടു പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി ശ്രമിക്കുമെന്ന സൂചനയുമുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ തിരുവനന്തപുരത്ത് അഭിവാദ്യമർപ്പിച്ചു സംസാരിക്കേണ്ടതു ഗവർണറാണ്.
റിപ്പബ്ലിക് ദിന പരേഡിലെ ഗവർണറുടെ പ്രസംഗവും നിർണായകമാണ്. വൈകുന്നേരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും രാജ്ഭവനിൽ വിരുന്നൊരുക്കുന്ന പരിപാടിയുമുണ്ടാകും. ഇവിടെ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നതും നിർണായകമാണ്. 26നു വൈകുന്നേരമാണു പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ എൽഡിഎഫ് നേതൃത്വത്തിൽ മനുഷ്യ മഹാശൃംഖലയും സംഘടിപ്പിക്കുന്നത്.
സർക്കാർ ഉടക്കിനില്ല
12:46 AM Jan 19, 2020 | Deepika.com