തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി, തദ്ദേശ സ്ഥാപന വാർഡ് വിഭജനം എന്നിവയിലെ സംസ്ഥാന സർക്കാർ നിലപാടിനെതിരേ പരസ്യ ഏറ്റമുട്ടൽ പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സിപിഎം, സിപിഐ മുഖപത്രങ്ങൾ രംഗത്ത്. പദവിയുടെ വലുപ്പം മനസിലാകാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണു ഗവർണർ നടത്തുന്നതെന്ന് ഇരു പാർട്ടികളുടെയും മുഖപത്രങ്ങൾ ആരോപിക്കുന്നു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടതു ഭരണഘടന വിഭാവനം ചെയ്യുംവിധമാണെന്നും രാഷ്ട്രീയ നിയമനമായ ഗവർണർസ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടതു താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു പോയെന്നും സിപിഎം മുഖപത്രം കുറ്റപ്പെടുത്തുന്നു.
സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്നു ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തമാണ്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്നു ഭരണഘടന നിഷ്കർഷിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം പുനഃക്രമീകരിക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനു മുൻപു സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ ഉറച്ച അഭിപ്രായമായി കാണുന്നതിനു പകരം വിമർശിക്കുന്നതും തുടർനടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിപിഎം മുഖപത്രത്തിൽ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭയേക്കാൾ മുകളിലാണെന്ന രീതിയിലാണ് ഗവർണറുടെ നിലപാടുകളെന്നു സിപിഐ മുഖപത്രം വിമർശിച്ചു. ഗവർണർ പദവി തന്നെ ആവശ്യമുണ്ടോയെന്ന ചോദ്യവുമുയരുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെയും നിയമസഭയുടെയും ഉപദേശ- നിർദേശങ്ങൾക്കനുസരിച്ചാണു ഗവർണർ പ്രവർത്തിക്കേണ്ടതെന്നു വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.
കൂറുമാറുന്ന അംഗങ്ങളെ അയോഗ്യരാക്കുന്നതു പോലുള്ള സുപ്രധാന ചുമതലകൾ പോലും ഗവർണർമാർക്കില്ല; സ്പീക്കർമാർക്കാണ്. പൗരത്വ നിയമ ഭേദഗതി നിയമത്തെ ന്യായീകരിച്ചു നാട് മുഴുവൻ നടക്കുന്ന ഗവർണറുടെ നടപടി പരിഹാസ്യമാണ്.
ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാതെ സംസ്ഥാന സർക്കാരിനെ ശത്രുരാജ്യത്തെ ഭരണാധികാരികളെന്ന പോലെ കാണുന്നുവെന്നാണു ഗവർണറുടെ നടപടി കാണിക്കുന്നതെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.
ഗവർണർക്കെതിരേ സിപിഎം, സിപിഐ മുഖപത്രങ്ങൾ
12:46 AM Jan 19, 2020 | Deepika.com