പാലക്കാട്: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ചിന്നക്കാണൂരിൽ വൻ സ്പിരിറ്റ് വേട്ട. ഗണേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് കേരളത്തിലേക്കു കടത്താനായി തയാറാക്കിയ സ്പിരിറ്റിന്റെ ശേഖരം കണ്ടെത്തിയത്. 450 കന്നാസുകളിലായി കരുതിവച്ചിരുന്ന 15,750 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും സ്പെഷൽ സ്ക്വാഡും സംയുക്തമായാണ് സ്പിരിറ്റ് വേട്ട നടത്തിയത്.
തൃശൂർ വരന്തരപ്പിള്ളി ഭാഗത്തു പോലീസ് സ്പിരിറ്റ് പിടികൂടിയതു സംബന്ധിച്ച് പാലക്കാട് ഐബി നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. തൃശൂർ സ്പിരിറ്റ് കേസിൽ പോലീസ് പിടികൂടിയ കാറിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അർധരാത്രി രഹസ്യമായും അതിസാഹസികമായും നടത്തിയ ഓപ്പറേഷനിലാണ് കേരള എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട നടന്നത്. പിടികൂടിയ സ്പിരിറ്റിനു കേരളത്തിൽ 60 ലക്ഷം രൂപവരെ മൂല്യമുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് നിയമാനുസൃതം തമിഴ്നാട് പ്രൊഹിബിഷൻ വിഭാഗത്തിനു കൈമാറി.
സ്പിരിറ്റിന്റെ ഉടമസ്ഥൻ മലയാളിയും കേരളത്തിൽ ബാർ, കള്ള് വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വരുന്നയാളുമായ രാഷ്ട്രീയ പ്രമുഖനാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. സമാനരീതിയിൽ കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ഗുഡിമംഗലം ഭാഗത്ത് ഒരു സ്പിരിറ്റ് ഗോഡൗണ് കണ്ടെത്തി, 10,000 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, എക്സൈസ് ഇൻസ്പെക്ടർ വി. അനൂപ്, പ്രിവന്റീവ് ഓഫീസർമാരായ സി. സെന്തിൽകുമാർ, എം. യൂനസ്, കെ.എസ്. സജിത്ത്, ആർ. റിനോഷ്. ജിഷു, മൻസൂർ, സിവിൽ ഓഫീസർമാരായ സുരേഷ്, റാഫി, ഡ്രൈവർമാരായ സെൽവൻ, സത്താർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
15,750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു
12:15 AM Jan 19, 2020 | Deepika.com