മറയൂർ: തമിഴ്നാട്ടിലെ അലങ്കാനല്ലൂർ ജെല്ലിക്കെട്ടിനിടെ യുവ എൻജിനിയർ കാളയുടെ കുത്തേറ്റു മരിച്ചു. മത്സരത്തിൽ കാളയുമായി എത്തിയ മധുര ശോളവന്താൻ സ്വദേശി ശ്രീധർ (24) ആണ് മരിച്ചത്.
ശ്രീധറിന്റെ കാള മത്സരം പൂർത്തിയാക്കി പുറത്തു വരുന്പോൾ പിടിക്കാൻ ശ്രമിക്കവേ മറ്റൊരു കാള ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ ശീധറിനെ സമീപത്തുള്ള അലങ്കാനല്ലൂർ ആശുപത്രിയിലും മധുര രാജാജി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിനിടെ 36 പേർക്ക് പരിക്കേറ്റു.
വിദഗ്ധ ആരോഗ്യ പരിശോധനയ്ക്കു ശേഷം 739 കാളകളും 688 കാളപിടിത്തക്കാരും മത്സരത്തിൽ പങ്കെടുത്തു. ഗുരുതരമായി പരിക്കേറ്റവരെ മധുര രാജാജി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 7.30 ന് മൂന്നു ക്ഷേത്രക്കാളകളെ ആദരിച്ച ശേഷം പ്രതിജ്ഞ ചൊല്ലിയാണ് മത്സരം ആരംഭിച്ചത്.
ഏറ്റവും മികച്ച കാളയ്ക്കുള്ള ഒന്നാം സ്ഥാനം മറനാട് കുളമംഗലം കാള നേടി. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നല്കിയ കാറാണ് ഒന്നാം സമ്മാനമായി നല്കിയത്. കൂട്ടിൽനിന്നു തുറന്നു വിടുന്ന കാളകളെ മെരുക്കുകയാണ് വീര വിളയാട്ട് എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട്.
ജെല്ലിക്കെട്ട്: യുവ എൻജിനിയർ മരിച്ചു
12:46 AM Jan 18, 2020 | Deepika.com