അടിമാലി: രോഗിയായ അന്പത്തഞ്ചുകാരി വീട്ടമ്മയെ അടിമാലി ടൗണിനു സമീപം ദേശീയപാതയോരത്തു വാഹനത്തിൽ അവശനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് അടിമാലി ടൗണിനു സമീപം കെഎൽ 12 സി 4868 എന്ന ആൾട്ടോ കാറിൽ വയനാട് തലപ്പുഴ സ്വദേശിനിയായ ലൈലാമണിയെ കണ്ടെത്തിയത്.
വ്യാഴാഴ്ച മുതൽ പാതയോരത്തു വാഹനം നിർത്തിയിട്ടിരിക്കുന്നതു ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ കൂന്പൻപാറ സ്വദേശിയായ തോപ്പിൽ ദീപുവിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇന്നലെ ഉച്ചയായിട്ടും വാഹനം പോകാതെ വരികയും വാഹനത്തിനുള്ളിൽ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ദീപുവും സുഹൃത്തുക്കളും വിവരം അടിമാലി പോലീസിൽ അറിയിച്ചു. കാർ ലോക്ക് ചെയ്തിരുന്നില്ല. പോലീസെത്തി നടത്തിയ പരിശോധനയിൽ വീട്ടമ്മയുടെ ഒരു വശം തളർന്നതായി മനസിലായി. ഇവരെ പോലീസ് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്നു കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളിലുണ്ടായിരുന്നു. വാഹന നന്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ ഭർത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണു പോലീസ് നൽകുന്ന സൂചന.
അതേസമയം, താൻ തിരുവനന്തപുരം സ്വദേശിനിയാണെന്നും മാത്യുവിനെ വിവാഹംകഴിച്ചു വയനാട്ടിലെ മാനന്തവാടിയിലെത്തുകയായിരുന്നെന്നും വീട്ടമ്മ പറയുന്നു. തലപ്പുഴയിൽ ആറു വർഷമായി താമസിക്കുകയായിരുന്നെന്നും ചികിത്സയിൽ കഴിയുന്ന വീട്ടമ്മ പറയുന്നു. മൂന്നു ദിവസം മുന്പാണ് വയനാട്ടിൽനിന്നു ഭർത്താവുമൊത്തു കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്കു തിരിച്ചത്. യാത്രാമധ്യേ അടിമാലിയിൽ എത്തിയപ്പോൾ ഭർത്താവ് മൂത്രമൊഴിക്കാനെന്നു പറഞ്ഞു കാറിൽനിന്ന് ഇറങ്ങിപ്പോയതായും ലൈലാമണി പറഞ്ഞു. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. മാത്യുവിന്റെ മൊബൈൽ ഫോണിലേക്കു പോലീസ് വിളിച്ചെങ്കിലും റേഞ്ചിൽ അല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്.
രോഗിയായ വീട്ടമ്മ കാറിൽ അവശനിലയിൽ
12:05 AM Jan 18, 2020 | Deepika.com