പൗരത്വ നിയമ ഭേദഗതിക്കെതിരേ തന്നോടാലോചിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമർശിച്ച ഗവർണർ താൻ റബർ സ്റ്റാമ്പല്ലെന്നു പ്രസ്താവിച്ചു.
വാർഡ് പുനർവിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചില്ലെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. സർക്കാരിന് അനുകൂലമായ നിയമോപദേശമാണു ലഭിച്ചതെന്നാണു സൂചന.
ഓർഡിനൻസ് സംബന്ധിച്ച് കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണ മന്ത്രി നേരിട്ടെത്തി ഗവർണറോട് സംസംസാരിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ വാദമൊന്നും ഗവർണർ മുഖവിലയ്ക്ക് എടുത്തില്ല. ഈ സാഹചര്യത്തിലുണ്ടായ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിലാണ് എജിയുടെ നിയമോപദേശം സർക്കാർ തേടിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം സർക്കാർ വൈകിച്ചതാണ് പ്രശ്നം കൂടുതൽ പ്രതിസന്ധിയിലാക്കിയത്. അടുത്ത ജനസംഖ്യാ സെൻസസിന് ഒരു വർഷം മാത്രം ബാക്കിനില്ക്കെ 2019 ഡിസംബർ 31നു ശേഷം വാർഡ് വിഭജനം പാടില്ലെന്നു കാട്ടി കേന്ദ്ര സെൻസസ് കമ്മീഷണർ സംസ്ഥാനത്തിനു നവംബറിൽ കത്ത് നല്കിയിരുന്നു. ഇക്കാര്യം പരിഗണിക്കാതെയാണ് വാർഡ് വിഭജന ഓർഡിനൻസുമായി സർക്കാർ മുന്നോട്ടുപോയത്.
ഇതേത്തുടർന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർഡ് വിഭജന അപാകതകൾ ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നല്കിയിരുന്നു. തുടർന്നാണ് ഗവർണറുടെ ഇടപെടൽ ഉണ്ടായതും ഓർഡിനൻസിൽ വിശദീകരണങ്ങൾ ചോദിച്ചതും. ഗവർണർ ഓർഡിനൻസ് മടക്കിയാൽ 31 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു ബില്ലായി അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
ഞാൻ റബർ സ്റ്റാമ്പല്ല: ഗവർണർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്നും താൻ റബർ സ്റ്റാന്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ തുടങ്ങിയ സർക്കാർ -ഗവർണർ പോരാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിനു പല കാര്യങ്ങളിലും കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നു ഗവർണർ പറഞ്ഞു. എന്നാൽ, സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ കോടതിയിൽ പോകുന്ന കാര്യം ഗവർണറായ തന്നെ അറിയിക്കേണ്ടതായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ ഒപ്പുവയ്ക്കില്ലെന്നു പറഞ്ഞിട്ടില്ല. ചില സംശയങ്ങൾ മാറേണ്ടതായുണ്ട്. ഓർഡിനൻസ് സംബന്ധിച്ച ഫയൽ ലഭിച്ചപ്പോൾ സർക്കാരിനോട് ഇതുസംബന്ധിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയാണുണ്ടായത്. അതിൽ കൃത്യത ഉണ്ടാവണം.
ആരും നിയമത്തിനു മുകളിലല്ല. എല്ലാവരും നിയമത്തെ ബഹുമാനിക്കണം. ഗവർണർ പ്രവർത്തിക്കുന്നതു ഭരണഘടനാനുസൃതമായാണെന്ന് അദ്ദേഹം പറഞ്ഞു.
ണ്. നിയമസംവിധാനത്തെ വളച്ചൊടിക്കാനോ തകർക്കാനോ അനുവദിക്കില്ല. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരേ ഒരു സംസ്ഥാനം പ്രമേയം പാസാക്കിയതു ഭരണഘടനാപരമല്ല. ഒരു ഭരണഘടനാ സ്ഥാപനത്തെ നിരാകരിക്കുന്നതിന് മറ്റൊരു ഭരണഘടനാ സ്ഥാപനം തയാറാകുന്നത് ശരിയല്ല. തങ്ങളുടെ അധികാര പരിധിയിലില്ലാത്ത കാര്യം നിയമസഭയ്ക്കു ചർച്ച ചെയ്യാനാകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ആർഎസ്എസ് താത്പര്യം നടക്കില്ല: മുഖ്യമന്ത്രി
രാജാക്കന്മാരുടെ കാലത്ത് അവർക്ക് ഉത്തരവുകൾ നടപ്പാക്കാൻ റെസിഡന്റുമാരുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ മുകളിൽ അത്തരമൊരു സംവിധാനമില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി. ഭരണഘടനാവിരുദ്ധമായതൊന്നും ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല. ആക്ഷേപം ഉന്നയിക്കുന്നവർ നിയമസഭയുടെ അധികാരം എന്തെന്നു പഠിക്കട്ടെ. ഭരണഘടന ഒരാവർത്തി വായിച്ചാൽ അക്കാര്യം വ്യക്തമാകുമെന്നു മുഖ്യ മന്ത്രി പറഞ്ഞു.