തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി ആയതിനുശേഷമുള്ള എസ്എൻഡിപി യോഗത്തിന്റെ സാന്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നു മുൻ ഡിജിപി ടി.പി. സെൻകുമാർ. വിവിധ നിയമനങ്ങളും വിദ്യാർഥി പ്രവേശനവും വഴി വെള്ളാപ്പള്ളി 1600 കോടി രൂപ സ്വന്തമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
സംഭാവനയായി വാങ്ങുന്ന പണത്തിനു രസീത് നൽകാറില്ല. യോഗത്തിന്റെ ഭരണം ഒരു കുടുംബവും അവരുടെ ബന്ധുക്കളും ചേർന്നാണു നടത്തുന്നത്. താൻ രാജാവ്, ഭാര്യ രാജ്ഞി, മകൻ രാജകുമാരൻ എന്ന നിലയിലാണു വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തെ കൊണ്ടുപോകുന്നതെന്നും ശ്രീനാരായണഗുരു ഉദ്ദേശിച്ചതിനു നേരേ വിപരീതമായാണ് ഇപ്പോൾ യോഗത്തിൽ കാര്യങ്ങൾ നടക്കുന്നതെന്നും സെൻകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൈക്രോ ഫിനാൻസിന്റെ പണമെടുത്ത് പലിശയ്ക്കു കൊടുക്കുകയും സ്വർണം വാങ്ങുകയും ചെയ്യുകയാണു വെള്ളാപ്പള്ളി നടേശൻ. പണമാണു ശ്രീനാരായണഗുരുവെന്ന സാഹചര്യത്തിലെത്തിയതുകൊണ്ടു മാത്രമാണു താൻ ഇടപെടുന്നത്. എസ്എൻഡിപി യോഗത്തിലെ പാവപ്പട്ടവരെ വെള്ളാപ്പള്ളി ക്രൂരമായി പിഴിയുകയാണ്. പണമാണ് ദൈവം, പണമാണ് ഗുരു എന്ന ചിന്തയാണ് അവർക്കുള്ളത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടന ഒരു കുടുംബത്തിന്റെ സ്വത്തായി മാറി. വിദ്യാർഥി പ്രവേശനത്തിനു വാങ്ങുന്ന പണത്തിനു പോലും രസീതു നൽകുന്നില്ല. സമുദായത്തിലെ പാവങ്ങളുടെ ഈ പണം എവിടെയെന്നു കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അല്ലെങ്കിൽ ഇൻകം ടാക്സ് അധികൃതർ അന്വേഷണം നടത്തണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.
ഒരു നിയമനത്തിലും സമുദായത്തിലെ പാവപ്പെട്ടവർക്കു സാന്പത്തിക ഇളവു നൽകുന്നില്ല. അമിതപലിശ ഈടാക്കി മൈക്രോ ഫിനാൻസിലൂടെയും പാവപ്പെട്ട യോഗം പ്രവർത്തകരെ വഞ്ചിക്കുന്നു. ഇതിനെ എതിർത്താൽ യൂണിയനുകൾ പിരിച്ചുവിട്ടും യൂണിയനുകൾ വിഭജിച്ചും കള്ളക്കേസിൽ കുടുക്കിയും അവരെ നിർവീര്യമാക്കുന്ന രീതിയാണു വെള്ളാപ്പള്ളി നടേശൻ പിന്തുടരുന്നത്. യോഗത്തിന്റെ ആയിരത്തോളം ശാഖകൾ വ്യാജമാണ്. ഇതിൽ ഭൂരിപക്ഷവും മലബാർ മേഖലയിലാണ്.
എസ്എൻഡിപി യോഗത്തിൽ ജനാധിപത്യം മടക്കിക്കൊണ്ടുവരണം. അതിനായി വെള്ളാപ്പള്ളി നടേശൻ നേതൃത്വത്തിൽനിന്ന് തത്കാലം മാറിനിന്നു നിഷ്പക്ഷനായ റിട്ടയേർഡ് ജഡ്ജിയെ അഡ്മിനിസ്ട്രേറ്ററാക്കണം. അദ്ദേഹത്തിനു കീഴിൽ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തി ജയിച്ചുവരുന്നയാൾക്കു കീഴിൽ യോഗം മുന്നോട്ടു പോകണമെന്നും സെൻകുമാർ പറഞ്ഞു.
എസ്എൻഡിപി സാന്പത്തിക ഇടപാട് കേന്ദ്ര ഏജൻസി അന്വേഷിക്കണം: സെൻകുമാർ
01:01 AM Jan 17, 2020 | Deepika.com