മലപ്പുറം വണ്ടൂർ പുതിയോത്ത് കോമുവിന്റെ മകൻ ഇസ്മയിലി(47)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ തമിഴ്നാട് നീലഗിരിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും ഇസ്മയിലിന്റെ മൂന്നാം ഭാര്യയില്‍നിന്ന് ലഭിച്ച നിര്ണായകവിവരങ്ങളുമാണ് അന്വേഷണസംഘത്തിന് ഏറെ പഴി കേള്‍ക്കേണ്ടിവന്ന കേസിനെ വഴിത്തിരിവില്‍ എത്തിച്ചത്.
ഇതോടൊപ്പം തന്നെ പോലീസ് സ്വാഭാവികമരണമെന്ന് ആദ്യം കരുതിയ ബിര്‍ജുവിന്റെ അമ്മ ജയവല്ലിയുടേത് കൊലപാതകമെന്ന് തെളിയുകയും ചെയ്തു. ജയവല്ലിയെ കൊലപ്പെടുത്താന്‍ സഹായിച്ചത് ഇസ്മയിലായിയിരുന്നു. ഇതിനായി പത്ത് ലക്ഷം രൂപയായിരുന്നു ഇസ്മയിലിന് വാഗ്ദാനം ചെയ്തത്. ഇത് നല്കാതിരിക്കാനാണ് ബിര്‍ജു ഇസ്മയിലിനെയും കൊലപ്പെടുത്തിയത്.
സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ അമ്മയെ കൊല്ലാന്‍ ബിര്‍ജു നിരവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഇസ്മായില്‍ ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഈ മരണത്തില്‍ അസ്വാഭാവികത അന്ന് തോന്നിയില്ലെങ്കിലും കൊലപാതകമാണെന്ന് തെളിഞ്ഞത് ബിര്‍ജുവിന്റെ അറസ്റ്റോടെയാണ്. 2017 ജൂണ്‍ 28 നാണ് ഇസ്മയിലിന്റെ ശരീര ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള ശരീരഭാഗങ്ങളും കണ്ടെത്തി.
ലോക്കല്‍ പോലീസിന്റെ ആറുമാസത്തെ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് കണ്ടതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടരവര്‍ഷത്തിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും.
ജയവല്ലിയെ കൊന്നതിന് നല്‍കേണ്ട ക്വട്ടേഷന്‍ തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് ഇസ്മയിലിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതി ബിര്‍ജുവിന്റെ മൊഴി. പിന്നീട് ശരീരഭാഗങ്ങള്‍ തെര്‍മോക്കോള്‍ മുറിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് മുറിച്ചത്. അതിനുശേഷം പ്ളാസ്റ്റിക് കവറുകളിലാക്കി വെട്ടിനുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നു.
മരിച്ചത് ഇസ്മയിലാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെടാന്‍ തന്നെ രണ്ടര വര്‍ഷമെടുത്തു. അതിനുശേഷമാണ് അന്വേഷണം രണ്ടു കൊലപാതകത്തിലെയും പങ്കാളികളിലേക്കെത്തിയത്.