പത്തനംതിട്ട: വൈദികനായി നാലു പതിറ്റാണ്ട് പിന്നിടുന്ന വർഷമാണ് ഫാ.ജോർജ് ആലുങ്കലിനു മോണ്‍സിഞ്ഞോർ പദവി ലഭിച്ചത്. 1980 ജനുവരി ഒന്നിന് വൈദികനായ അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 40 -ാം വാർഷികം കഴിഞ്ഞ പുതുവർഷ ദിനത്തിലായിരുന്നു. മോൺ. ജോർജ് ആലുങ്കലിനെ കാഞ്ഞിരപ്പള്ളി രൂപതയിൽ മോണ്‍സിഞ്ഞോർ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ചയായിരുന്നു.
ദൈവകൃപയുടെയും കരുതലിന്റെയും അംഗീകാരത്തിന് ഏവരോടും നന്ദിയുണ്ടെന്നു പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ നൽകിയ അനുമോദനത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മാതൃദേവാലയമായ ആനിക്കാട് ഇടവക നൽകിയ പ്രചോദനവും രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ സ്നേഹവായ്പുകളും അദ്ദേഹം അനുസ്മരിച്ചു. പത്തനംതിട്ട കേന്ദ്രമാക്കിയുള്ള തെക്കൻമിഷൻ മാർ മാത്യു അറയ്ക്കലിന്റെ ദീർഘവീക്ഷണത്തിന്റെ പ്രതീകമാണ്.
തെക്കൻമിഷനിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ വികാരി ജനാറാളാണ് മോണ്‍. ജോർജ് ആലുങ്കൽ. മിഷന്റെ പ്രഥമ വികാരി ജനറാൾ മാർ ജോസ് പുളിക്കൽ രൂപതാധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടൊപ്പം റാന്നി, പത്തനംതിട്ട ഫൊറോനകളിലെ ദേവാലയങ്ങളുൾപ്പെടുന്ന തെക്കൻ മിഷന് അഭിമാനം പകരുന്ന മറ്റൊരു നിമിഷം കൂടിയായി ഫൊറോന വികാരിക്കു ലഭിച്ച മോണ്‍സിഞ്ഞോർ പദവി. കാഞ്ഞിരപ്പള്ളി രൂപത ആസ്ഥാനത്തുനിന്ന് ബുധനാഴ്ച രാത്രി പത്തനംതിട്ട മേരിമാതാ ഫൊറോനയിൽ തിരികെയെത്തിയ മോണ്‍. ജോർജ് ആലുങ്കലിനെ അസിസ്റ്റന്റ് വികാരി ഫാ.ആന്റണി കുഴുപ്പിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇടവക കൈക്കാരൻമാരായ റിച്ചൻ കല്ലറയ്ക്കൽ, സിജു പയ്യംപള്ളിൽ, പിആർഒ ജയിംസ് കുഴിക്കാട്ട്, എകെസിസി രൂപത പ്രസിഡന്റ് മനോജ് കല്ലുകളം, കൂട്ടായ്മ ലീഡർമാർ, സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ദേവാലയത്തിലെ പ്രാർഥനയ്ക്കും മറുപടി പ്രസംഗത്തിനും ശേഷം ഇടവകാംഗങ്ങൾ കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. ഇലന്തൂർ പൂക്കോട് ഡി പോൾ ആശ്രമം അധിപൻമാരായ ഫാ.ജോസ് നെല്ലിക്കുന്നേൽ, ഫാ.വർഗീസ് പുളിക്കൽ എന്നിവരും മോണ്‍. ജോർജ് ആലുങ്കലിനെ സന്ദർശിച്ചു സന്തോഷം പങ്കിട്ടു.
റൂബി ജൂബിലിയിലെ മോണ്‍സിഞ്ഞോർ പദവി: നന്ദിയുടെ നറുമലരുമായി ഫാ. ജോർജ് ആലുങ്കൽ
12:08 AM Jan 17, 2020 | Deepika.com