തൃശൂർ: ആറായിരം പേരുടെ മോഹിനിയാട്ടം - ഏകാത്മകം മെഗാ നൃത്തപരിപാടി നാളെ ഉച്ചകഴിഞ്ഞു മൂന്നിനു വടക്കുന്നാഥ ക്ഷേത്രമൈതാനത്തു നടക്കും. ലോകറിക്കാർഡ് ലക്ഷ്യമാക്കിയുളള പരിപാടിയിൽ ഗിന്നസ് ബുക്ക് പ്രതിനിധികളുടെ സാന്നിധ്യമുണ്ടാകും.
"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിനു നൂറുവർഷം തികയുന്ന വേളയിൽ, ആറു ഭാഷകളിലായി മന്ത്രരൂപത്തിൽ ചിട്ടപ്പെടുത്തിയ ആ സന്ദേശം സംഗീതജ്ഞൻ കാവാലം ശ്രീകുമാർ പകർന്നുനൽകും. ശ്രീനാരായണ ഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിനു ശബ്ദം നൽകിയതു ഗായകൻ മധു ബാലകൃഷ്ണനും സംഗീതസംവിധാനം നിർവഹിച്ചത് ഇടപ്പള്ളി അജിത്കുമാറുമാണ്. കലാമണ്ഡലം ഡോ. ധനുഷ സന്യാലാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തി ആറായിരം നർത്തകിമാരെ പരിശീലിപ്പിച്ചത്. എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള മോഹിനിയാട്ട നൃത്താവിഷ്കാരം ചരിത്ര സമർപ്പണമാകുമെന്ന് ഏകാത്മകം ജനറൽ കണ്‍വീനറും എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറിയുമായ സന്തോഷ് അരയാക്കണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
നൃത്തപരിപാടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പ്രഫ.സി. രവീന്ദ്രനാഥ്, യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, യോഗം വൈസ് പ്രസിഡന്റും ഏകാത്മകം ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.
തൃശൂരിൽ 6,000 പേരുടെ മോഹിനിയാട്ടം നാളെ
11:48 PM Jan 16, 2020 | Deepika.com