തിരുവനന്തപുരം: തമിഴ്നാട് പോലീസിലെ സ്പെഷൽ എഎസ്ഐയെ വെടിവച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതികളായ രണ്ടു പേരും കർണാടകയിലെ ഉഡുപ്പിയിൽ പിടിയിൽ. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കർണാടക ഭാഗത്തേക്കു വെരാവൽ എക്സ്പ്രസ് ട്രെയിനിൽ വരുന്നതിനിടയിലാണു തമിഴ്നാട് ക്യു ബ്രാഞ്ച് നൽകിയ വിവരത്തെത്തുടർന്ന് ഉഡുപ്പി പോലീസ് ഇന്നലെ രാവിലെ 6.20നു പിടികൂടിയത്.
തമിഴ്നാട് സ്പെഷൽ എഎസ്ഐ വിൽസണെ കളിയിക്കാവിളയിലെ കേരള- തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റിൽ കടന്നുകയറി വെട്ടിയും കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയ നാഗർകോവിൽ സ്വദേശികളായ തൗഫിക്, അബ്ദുൾ ഷെമീം എന്നിവരാണു പിടിയിലായത്. പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരുന്നു. ഇവരുടെ തീവ്രവാദ ബന്ധം അടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
നേരത്തേ നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ പുതിയ പ്രസ്ഥാനമായ തമിഴ്നാട് നാഷണൽ ലീഗിൽ പ്രവർത്തിച്ചതിന്റെ രേഖകൾ ലഭിച്ചിരുന്നു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കി തമിഴ്നാട് ക്യു ബ്രാഞ്ചിനു കൈമാറുമെന്നാണു വിവരം.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതിനുശേഷം കേരളത്തിലേക്കു കടന്ന പ്രതികളെ പിടികൂടാനായി തമിഴ്നാട് പോലീസും കേരള പോലീസും സംയുക്തമായി അന്വേഷണം നടത്തിവരികയായിരുന്നു.
ഇവരുടെ തീവ്രവാദ സംഘത്തിലെ ആറുപേരെ തെന്മലയിൽനിന്നും രണ്ടു പേരെ നാഗർകോവിലിൽനിന്നും പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മുഖ്യപ്രതികൾ മഹാരാഷ്ട്രയിലുണ്ടെന്നു വ്യക്തമായത്. വെടിവയ്ക്കാനുള്ള തോക്ക് നിർമിച്ചു നൽകിയ ഇജാസ് പാഷയെ തിങ്കളാഴ്ച ബംഗളൂരുവിൽ നിന്നു പിടികൂടിയിരുന്നു. പ്രതികൾ രത്നഗിരിയിലുണ്ടെന്ന് ഇയാളിൽനിന്നു വിവരം ലഭിച്ചു. ഇതു മനസിലാക്കിയാണ് ഇവർ രത്നഗിരിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണു ചോദ്യംചെയ്യലിൽ വ്യക്തമായത്.
വെടിവയ്പ് ഗൂഢാലോചനയിൽ ഉൾപ്പെട്ടവരിലേക്കാണ് ഇനിയുള്ള അന്വേഷണം. എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്താനായി വൈകുന്നേരം നാലിനു നെയ്യാറ്റിൻകരയിൽ എത്തിയ പ്രതികൾ നാലു മണിക്കൂർ എവിടെയാണു വിശ്രമിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇവർക്കു വിശ്രമിക്കാൻ അവസരം ഒരുക്കിയവരെക്കുറിച്ചു വിവരം തമിഴ്നാട് ക്യു ബ്രാഞ്ച് പോലീസ് ഇന്നും നാളെയുമായി നടത്തുന്ന ചോദ്യംചെയ്യലിൽ ലഭിക്കുമെന്നാണു പ്രതീക്ഷ.
എഎസ്ഐയുടെ കൊലപാതകം: രണ്ടു പ്രതികളും ഉഡുപ്പിയിൽ പിടിയിൽ
12:48 AM Jan 15, 2020 | Deepika.com