തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും നടന്നതു കേരളത്തിലാണെന്നു തമിഴ്നാട് പോലീസ്. ഇതുവരെ ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ആസൂത്രണം കേരളത്തിലാണു നടന്നതെന്നു സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേരെ ബംഗളൂരുവിൽ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നിരോധിത തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരാണെന്ന് പോലീസ് സംശയിക്കുന്നു. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
കേസിലെ പ്രധാന പ്രതികളായ തൗഫിക്, ഷെമിം എന്നിവർ കൊലപാതകത്തിനു മുമ്പു കേരളത്തിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഈ സമയത്താണു പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു രണ്ടു ദിവസം മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ ഒരു ആരാധനാകേന്ദ്രത്തിലേക്കു പ്രതികൾ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ സെയ്ദലി എന്നയാൾ ഏർപ്പാടാക്കിയ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ എട്ടിനു രാത്രിയിലായിരുന്നു കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയത്. ഏഴ്, എട്ട് തീയതികളിൽ തൗഫീക്കും ഷെമീമും വാടകവീട്ടിൽ താമസിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതികൾക്കു വീട് തരപ്പെടുത്തികൊടുത്ത സെയ്ദലി കൊലപാതകത്തിനുശേഷം ഒളിവിൽ പോയിരുന്നു.
എഎസ്ഐയുടെ കൊലപാതകം: ആസൂത്രണം നെയ്യാറ്റിൻകരയിൽ
01:58 AM Jan 14, 2020 | Deepika.com