ആലുവ: പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന അനുസരിച്ചു കേന്ദ്രനിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ബിൽ നടപ്പാക്കുന്നതിൽനിന്നു കേരളത്തിനു മാറിനിൽക്കാനാവില്ല. ബിൽ കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കേണ്ടത് താനല്ല രാഷ്ട്രീയക്കാരാണെന്നും ഗവർണർ ആലുവ പാലസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ ഏതെങ്കിലുമൊരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന ആശങ്ക ആർക്കും വേണ്ട. രാഷട്രീയ തീരുമാനങ്ങളിലൂടെ എന്തു പ്രശ്നമുണ്ടായാലും ജനങ്ങളുടെ സംരക്ഷകരായി കോടതിയുണ്ട്. മതേതര ഇന്ത്യയെന്നാൽ മതമില്ലാത്ത ഇന്ത്യ എന്നല്ല. പകരം എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകുകയെന്നതാണ്.
സംസ്ഥാനവും കേന്ദ്രവും നിയമനിർമാണം ചെയ്യേണ്ട പട്ടികകൾ ഇന്ത്യൻ ഭരണഘടന കൃത്യമായി വിശദമാക്കുന്നുണ്ട്. തർക്കങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടായാൽ പരിഹാരം കാണാൻ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കു കഴിയുമെന്നു വിശ്വാസമുണ്ട്. സാഹചര്യത്തിനനുസരിച്ച് അവർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരനും ഒരു ദോഷവും ഉണ്ടാകില്ല. എന്തെങ്കിലും തെറ്റായി സംഭവിച്ചാലും അതു പരിഹരിക്കാനുള്ള കഴിവും നമ്മുടെ നിയമ വ്യവസ്ഥയ്ക്കുണ്ടെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയെ തള്ളി ഗവർണർ
01:30 AM Dec 16, 2019 | Deepika.com