തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ ശ്രീറാമിനെതിരേ ഉയർന്ന ആരോപണങ്ങളിൽ നാളെ തെളിവെടുപ്പു നടക്കും. പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അധ്യക്ഷനായ സമിതിയാണ് തെളിവെടുപ്പു നടത്തുക. സിറാജ് പത്രത്തിന്റെ ഡയറക്ടർ എ. സൈഫുദ്ദീൻ ഹാജിയിൽനിന്നാണ് തെളിവെടുക്കുന്നത്.
കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ കാലാവധി നീട്ടി. ഇതിന്റെ ഭാഗമായാണ് സഞ്ജയ് ഗാർഗ് അധ്യക്ഷനും ഊർജ സെക്രട്ടറി ഡോ. ബി.അശോക് അംഗവുമായ അന്വേഷണ സമിതി ചീഫ് സെക്രട്ടറി രൂപീകരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ മരിച്ചത്. സംഭവം നടക്കുന്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫീസിനു മുന്നിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ബഷീർ നിർത്തിയിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
കുറ്റപത്രം സമർപ്പിക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘത്തിനായിട്ടില്ല. ഫോറൻസിക് ഫലം ലഭിക്കാത്തതാണ് കുറ്റപത്രം വൈകുന്നതിനു കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ശ്രീറാം വെങ്കിട്ടരാമനെതിരേയുള്ള കേസിൽ തെളിവെടുപ്പ് നാളെ
01:29 AM Dec 16, 2019 | Deepika.com