തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതം ഏല്‍പ്പിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയുടെ നിഷേധമാണെന്നു പാർട്ടി വിലയിരുത്തി.
ന്യൂനപക്ഷങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗീയ വിഭജനമാണ്. അതുവഴി രാഷട്രീയ നേട്ടുമുണ്ടാക്കാമെന്ന ആര്‍എസ്എസ്-ബിജെപി വര്‍ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന് അന്ത്യം കുറിക്കുന്നതിലേക്കാണു ചെന്നെത്തുക.
വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. 19-ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കാൻ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇന്നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യക്കുതന്നെ മാതൃകയാണ്. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്പ്പെടുന്നതിനു സമമാണത്.
ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍നിന്നു പിന്തിരിയണമെന്നും മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വരും മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും മതനിരപേക്ഷതയ്ക്ക് ആഘാതം: സിപിഎം
01:29 AM Dec 16, 2019 | Deepika.com