തിരുവനന്തപുരം: ബരേ തൊപ്പി ഏതൊക്കെ റാങ്കിലുള്ള പോലീസുകാർക്ക് ഉപയോഗിക്കാമെന്ന തർക്കത്തെ തുടർന്ന് ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശയിൽ തത്കാലം തീരുമാനം എടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പി റാങ്കിനു മുകളിലുള്ളവരും ഉപയോഗിച്ചു വരുന്ന ചെരിഞ്ഞ ബരേ തൊപ്പികൾ താഴേത്തട്ടിലുള്ളവർക്കും ഉപയോഗിക്കാനായി ഡിജിപി നൽകിയ ശിപാർശയാണ് തർക്കത്തിനിടയാക്കിയത്.
സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവർ ഇപ്പോൾ ഉപയോഗിക്കുന്ന പി ക്യാപിന് പകരം ചില സാഹചര്യങ്ങളിൽ ബരേ തൊപ്പി കൂടി ഉപയോഗിക്കാൻ അനുമതി നൽകാമെന്നു സ്റ്റാഫ് കൗണ്‍സിൽ യോഗത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പു നൽകിയിരുന്നു. ഇതേ തുടർന്ന് ഉയർന്ന ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തി. ഉയർന്ന ഉദ്യോഗസ്ഥരെയും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും കണ്ടാൽ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടാകുമെന്ന കാരണം പറഞ്ഞായിരുന്നു പ്രതിഷേധം.
ഇതിനിടെ പോലീസ് മേധാവി ബരേ ക്യാപ് ഉപയോഗവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് ശിപാർശ സമർപ്പിച്ചു. ഇതിനെതിരേ ഐപിഎസ് അസോസിയേഷനും സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്തെത്തി. സിവിൽ പോലീസ് ഓഫീസർ മുതൽ ഇൻസ്പെക്ടർ റാങ്ക്വരെയുള്ളവർക്ക് നിറം മാറ്റിയുള്ള ബരേ തൊപ്പികൾ അനുവദിക്കാമെന്ന നിർദേശമുയർന്നെങ്കിലും മറുവിഭാഗം അയഞ്ഞില്ല.
പോലീസുകാർ ഇപ്പോൾ ഉപയോഗിക്കുന്ന തൊപ്പിയുടെ ബുദ്ധിമുട്ടുകൾ വിവിധ പോലീസ് സംഘടനകൾ സ്റ്റാഫ് കൗണ്‍സിൽ യോഗത്തിൽ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുള്ളപ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന തൊപ്പി സംരക്ഷിക്കുന്നത് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു പരാതി. കൂടാതെ തൊപ്പി ഉപയോഗിക്കുന്പോഴുള്ള ചൂടും സംഘടനകൾ ചൂണ്ടിക്കാട്ടി.
നീല നിറത്തിലുള്ള ബരേ തൊപ്പികൾ ഉപയോഗിക്കുന്പോൾ തന്നെ പാസിംഗ്ഔട്ട് പരേഡ്, വിഐപി സന്ദർശനം, മറ്റ് ഔദ്യോഗിക ചടങ്ങുകൾ എന്നിവയ്ക്ക് പഴയ പി ക്യാപുകൾ ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വനിതാബറ്റാലിയൻ അംഗങ്ങൾ, കമാൻഡോകൾ, ഡ്രൈവർമാർ എന്നിവർക്ക് കറുത്ത നിറത്തിലുള്ള ബരേ തൊപ്പികൾ ഇപ്പോൾ ഉപയോഗിക്കാനാകും.
ബരേ തൊപ്പിയുടെ പേരിൽ പോലീസ് സേനയിൽ തർക്കം
01:18 AM Dec 16, 2019 | Deepika.com