ഉത്പാദിപ്പിച്ചു വിറ്റ നെല്ലിന്റെ പണം വായ്പയായി വാങ്ങേണ്ട ഗതികേടു കുട്ടനാട്ടുകാർക്കല്ലാതെ മറ്റാർക്കുമുണ്ടാവില്ല. സപ്ലൈകോയ്ക്കു നെല്ലുനൽകുന്പോൾ ലഭിക്കുന്ന പിആർഎസ് ബാങ്കിലെത്തിച്ചാൽ, നൽകിയ നെല്ലിന്റെ തുക വായ്പയായാണ് കർഷകർക്ക് അക്കൗണ്ടിലൂടെ ലഭിക്കുന്നത്. അതായത് സർക്കാർ ഈ പണം ബാങ്കുകൾക്കു നൽകുന്നതുവരെ അതു കർഷകന്റെ ബാധ്യതയാണ്. കഴിഞ്ഞ സീസണിൽ നെല്ലു വിറ്റതിന്റെ പണം ഇതുവരെ കർഷകർക്കു ലഭിച്ചിട്ടില്ല. അതിനാൽ പുഞ്ചക്കൃഷി ഇറക്കാൻ പലരും ബുദ്ധിമുട്ടുകയാണ്.
പന്പിംഗ് സബ്സിഡി, പ്രൊഡക്ഷൻ ബോണസ്, ഹാൻഡ്ലിംഗ് ചാർജ് എന്നിവയെല്ലാം കർഷകരുടെ കൈയിലെത്താൻ എടുക്കുന്ന കാലതാമസം ഞെട്ടിക്കുന്നതാണ്. 2015-16ലെ പ്രൊഡക്ഷൻ ബോണസാണ് 2020ൽ നൽകാൻ പോകുന്നതെന്നു കർഷകർ പറയുന്നു.
ഒരു ക്വിന്റൽ നെല്ല് വാഹനത്തിൽ എത്തിക്കുന്നതിന് 12 രൂപ മാത്രമാണ് ഹാൻഡ്ലിംഗ് ചാർജായി നൽകുന്നത്. എന്നാൽ, 100 രൂപവരെ ഇതിനു ചെലവു വരുന്നുണ്ടെന്നു കർഷകർ പറയുന്നു.
ഭൂപരിഷ്കരണ നിയമം
കുട്ടനാട്ടിൽ ജനജീവിതം ദുഃസഹമാക്കുന്ന മറ്റൊന്നാണു ഭൂപരിഷ്കരണ നിയമം. ഇതനുസരിച്ച് ഒരു കർഷകനു കൈവശം വയ്ക്കാവുന്ന ഭൂപരിധി അഞ്ചേക്കറാണ്. ഒരു കുടുംബത്തിന് 15 ഏക്കറും. ഇന്നത്തെ രീതിയിൽ ഒരു കുടുംബത്തിനു നെൽകൃഷി ചെയ്തു ജീവിതം മുന്നോട്ടു നീക്കണമെങ്കിൽ 50 ഏക്കറെങ്കിലും കൃഷിചെയ്യണം. നിലവിൽ ഇത്രയും ഏക്കർ കൃഷി ചെയ്യണമെങ്കിൽ പാട്ടക്കൃഷിയേ നടക്കൂ. ഇങ്ങനെ ചെയ്യണമെങ്കിൽ 50 ഏക്കറിന് 10 പേർ വേണം. കൃഷിയുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരിൽ കൃഷി ചെയ്താൽ അവരുടെ അക്കൗണ്ടിലേക്കാകും പണം ബാങ്കുകൾ നൽകുന്നത്. ഇതു കർഷകനു ലഭിക്കണമെങ്കിൽ ഇവർ തങ്ങളുടെ അക്കൗണ്ടിൽ നിന്നെടുത്തു കർഷകനു നൽകണം.
75 വയസുള്ളവർക്കു പിആർഎസ് നൽകി ബാങ്ക് പണം കൊടുക്കണമെങ്കിൽ ആൾ ജാമ്യവും നൽകണം. തൊഴിലാളികളുടെ വേതനവും മറ്റും നൽകിക്കഴിഞ്ഞാൽ കിട്ടുന്ന തുക ഒന്നിനും തികയാത്ത അവസ്ഥ. 45-65 നും ഇടയ്ക്കു പ്രായമുള്ള കർഷകത്തൊഴിലാളികൾ പലരും ജോലിയിൽ നിന്ന് കൊഴിഞ്ഞു പോകുന്നതിനാൽ പണിചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്.
ഇതിനനുസരിച്ചു യന്ത്രവത്കരണം നടന്നിട്ടില്ലെന്നതും യന്ത്രത്തിന് എല്ലാം ചെയ്യാൻ സാധിക്കില്ലെന്നതും കൃഷി പ്രതിസന്ധിയിലാക്കുന്നു. നിലവിൽ ഒരു ക്ലാസ്-4 സർക്കാർ ജീവനക്കാരന്റെ ശന്പളം പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ.
കൃഷിച്ചെലവ്
ഒരുകിലോ നെല്ലിന് 26.95 രൂപയാണ് കർഷകനു സർക്കാർ നൽകുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കാൾ കൂടിയ വിലയാണിതെന്നു പറയുന്പോൾ മറ്റു സംസ്ഥാനങ്ങളിലെ കൃഷിച്ചെലവും ഇവിടത്തെ കൃഷിച്ചെലവും ആരും താരതമ്യം ചെയ്യുന്നില്ല. കർണാടക, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ സ്ത്രീതൊഴിലാളികൾക്ക് 200ൽ താഴെയും പുരുഷൻമാർക്ക് 300 നടുത്തുമൊക്കെയാണ് നൽകേണ്ട ദിവസ വേതനം. എന്നാൽ, ഇവിയടെയിത് 500 ഉം 900 ഉം ഒക്കെയാണെന്നതാണ് വസ്തുത. എല്ലാ വിളകൾക്കും വിള ഇൻഷ്വറൻസ് ഒക്കെ ഏർപ്പെടുത്തിയെങ്കിലും ഇതിന്റെ തുകയും കർഷകരുടെ കൈയിലെത്തണമെങ്കിൽ ഉണ്ടാകുന്ന കാലതാമസവും നൂലാമാലകളും ചില്ലറയല്ല.
ജലനിരപ്പ്
കുട്ടനാടിന്റെ ആവാസ വ്യവസ്ഥതന്നെ തകർക്കുന്ന രീതിയിൽ ജലനിരപ്പുയരുന്നതാണ് മറ്റൊരു പ്രശ്നം. ഇതു പലരെയും ഭീതിയിലാക്കുന്നു. ഈ പ്രദേശത്തുനിന്നു പലായനം ചെയ്യാൻ വരെ പലരുമൊരുങ്ങുന്നു. കുട്ടനാട്ടിൽ രണ്ടടിയിലധികം ജലനിരപ്പ് ഉയർന്നതായാണു കണക്കുകൾ. സമുദ്രനിരപ്പിൽനിന്നു മൂന്നു മീറ്റർ താഴ്ന്നു കിടക്കുന്ന കുട്ടനാടിനെയും ഇവിടത്തെ കൃഷിയെയും ഇതു ദോഷകരമായി ബാധിക്കും.
തണ്ണീർമുക്കം ബണ്ടിന്റെ നടുഭാഗവും പാലമാക്കി ഷട്ടറുകൾ തുറന്നതോടെ ആകെ ഷട്ടറുകളുടെ എണ്ണം 90 ആയി. ഇത് ഡിസംബർ പകുതിയോടെ താഴ്ത്തിയാണ് കുട്ടനാട്ടിലെ കൃഷിയെ ഉപ്പുവെള്ളത്തിൽനിന്നു രക്ഷിക്കുന്നത്. എന്നാൽ, ഇത്തവണ കുട്ടനാട്ടിൽ നിന്നു ജലമിറങ്ങിയതു ഡിസംബറിലാണ്.
തണ്ണീർമുക്കം ഷട്ടർ എപ്പോൾ താഴ്ത്തണമെന്നതിനും ഉയർത്തണമെന്നതിനും ഒരു നിശ്ചയവുമില്ലാത്ത നിലയിലാണ്. പലപ്പോഴും മുഴുവൻ ഷട്ടറുകളും തുറന്നതും കുട്ടനാട്ടിലെ ജലനിരപ്പുയരാൻ കാരണമാകുന്നുണ്ട്.
ടോം ജോർജ്
വിറ്റ നെല്ലിന്റെ പണം വായ്പയായി വാങ്ങേണ്ട ഗതികേടിൽ കുട്ടനാടൻ കർഷകർ
01:18 AM Dec 16, 2019 | Deepika.com