മലയാറ്റൂർ: സാമൂഹ്യപ്രവർത്തകയായ കൊറ്റമം സ്വദേശിനി കോയന്പത്തൂരിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ഭർത്താവും മക്കളും മുഖ്യമന്ത്രിക്കും റോജി എം. ജോണ് എംഎൽഎയ്ക്കും വനിത കമ്മീഷനും പരാതി നൽകി.
കൊറ്റമം ചുണ്ടങ്ങ ജോസിന്റെ ഭാര്യ പൗളിൻ (58) ആണ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചത്. മരണത്തിലെ ദുരൂഹത നീക്കണമെന്നു കാണിച്ചാണു പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും എംഎൽഎയ്ക്കും ഇ-മെയിൽ മുഖേനയും വനിത കമ്മീഷനു നേരിട്ടുമാണു പരാതി നൽകിയത്. ഇക്കഴിഞ്ഞ ഒൻപതിനു കോയന്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലാണ് അപകടം. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ പൗളിൻ മരിച്ചതായാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
സാമൂഹ്യപ്രവർത്തകയായ തന്റെ ജീവനു ഭീഷണിയുള്ളതായി വീട്ടുകാരോടു നേരത്തെ പൗളിൻ പറഞ്ഞതായാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ചില വ്യക്തികളുമായി സ്ഥലമിടപാടുകളും അതുമായി ബന്ധപ്പെട്ട പണമിടപാടുകളും നടന്നിട്ടുണ്ടെന്നു പൗളിന്റെ സുഹൃത്തുക്കളും പറയുന്നു. കോയന്പത്തൂരിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ ആഴത്തിലുള്ള മുറിവുകളും കാലിൽ പാടുകളും കണ്ടതിനെത്തുടർന്നാണ് ബന്ധുക്കൾക്കു മരണത്തിൽ അസ്വാഭാവികത തോന്നിയത്.
ബൈക്കിനു പുറകിൽ ഇരുന്നു സഞ്ചരിച്ചപ്പോഴാണ് അപകടം നടന്നതെന്നാണു കോയന്പത്തൂർ പോലീസ് നൽകിയ വിവരം. എന്നാൽ, ശരീരത്തിൽ കാണുന്ന മുറിവുകൾ വാഹനാപകടത്തിൽ സംഭവിച്ചിട്ടുള്ളതല്ലെന്നാണു ബന്ധുക്കളുടെ ആരോപണം.
ആലുവ റൂറൽ എസ്പിയെ നേരിൽ കണ്ടപ്പോൾ നൽകിയ നിർദേശമനുസരിച്ചു കോയന്പത്തൂരിൽ സ്ഥലം എസ്പിക്കും പരാതി നൽകും. കോയന്പത്തൂരിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോയന്പത്തൂരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടതിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുകയെന്നും ബന്ധുക്കൾ പറഞ്ഞു.
സാമൂഹ്യപ്രവർത്തകയുടെ മരണം: ജീവനു ഭീഷണിയുണ്ടെന്നു പറഞ്ഞതായി ബന്ധുക്കൾ
01:18 AM Dec 16, 2019 | Deepika.com