കൊച്ചി: പുതുതായി പുറത്തിറങ്ങിയ ‘മാമാങ്കം’ സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പോലീസ് അന്വേഷണം. സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണു കേസന്വേഷണം. സെൻട്രൽ സിഐക്കാണ് അന്വേഷണച്ചുമതല.
സിനിമ പുറത്തിറങ്ങി രണ്ടാം ദിവസം മുതൽക്കാണു വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിച്ചുതുടങ്ങിയത്. ടെലിഗ്രാമിലടക്കം വ്യാജൻമാർ പ്രത്യക്ഷപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞു. ഗോവിന്ദ് എന്ന പ്രൊഫൈലിൽനിന്നാണു ടെലിഗ്രാമിൽ പ്രിന്റ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു പരാതി സമർപ്പിച്ചിട്ടുള്ളത്. ടെലിഗ്രാമിൽനിന്ന് ഇതിനോടകം നിരവധിപേരാണു വ്യാജപ്രിന്റ് ഡൗണ്‍ലോഡ് ചെയ്തു കണ്ടത്. ഡൗണ്‍ലോഡ് ചെയ്ത മുഴുവൻ പേരെയും കേസിൽ പ്രതി ചേർക്കാനാണു പോലീസിന്റെ നീക്കം. ഈ മാസം 12ന് ആണ് ‘മാമാങ്കം’ റിലീസ് ചെയ്തത്. പ്രതികളെ കണ്ടെത്തേണ്ടതു സിനിമാവ്യവസായത്തിന്റെ നിലനിൽപ്പിനുതന്നെ ആവശ്യമാണെന്ന് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് പറഞ്ഞു. മാമാങ്കം സിനിമയ്ക്കെതിരേ ചില ഡിജിറ്റൽ ക്വട്ടേഷൻ ടീം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്നു സംശയിക്കുന്നു.
സിനിമയെ സമൂഹമാധ്യമങ്ങൾ വഴി മോശമായി ചിത്രീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു സിനിമതന്നെ ഡൗണ്‍ലോഡ് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ, സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്നു വാട്സ്ആപ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്ത നിതിൻ എന്ന വ്യക്തിക്കെതിരേ യും പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതു സംബന്ധമായ ഓഡിയോ ക്ലിപ്പും ഫോണ്‍ നന്പറും പോലീസിനു ലഭിച്ചിട്ടുണ്ട്. സൈബർ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം.
‘മാമാങ്ക’ത്തിനു വ്യാജൻ; അന്വേഷണം തുടങ്ങി
01:07 AM Dec 16, 2019 | Deepika.com