കൊച്ചി: പൊതുസ്ഥലത്തു പുകവലിച്ചവർ സംസ്ഥാന ഖജനാവിലേക്കു നൽകിയത് 1.4 കോടി. സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട് ആക്ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിനെത്തുടർന്നു പിഴയിനത്തിൽ മാത്രം ലഭിച്ച തുകയാണിത്. ഈ വർഷം ആദ്യ പത്തു മാസങ്ങളിൽ 73,392 പേർക്കാണു പിഴ അടയ്ക്കാൻ പോലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇവരിൽനിന്ന് 1,45,29,600 രൂപ ഈടാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 1,10,028 പേരിൽനിന്നായി 2,12,77,150 രൂപയാണ് ഈടാക്കിയത്. അതേസമയം, പൊതുസ്ഥലത്തു പുകവലിക്കുന്ന ശീലം കുറഞ്ഞുവരുന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 1,10,028 പേർക്കെതിരെയാണു നടപടി എടുത്തത്. 2017ൽ 1,62,606 പേർക്കെതിരെയും 2016 ൽ 2,01,085 പേർക്കെതിരെയും നടപടി എടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നിടത്തു നൂറ് മീറ്റർ പരിധിക്കുള്ളിൽ പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയ 2,635 പേർക്കെതിരെയാണ് ഈ വർഷം ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽനിന്ന് 2,79,150 രൂപയും ഈടാക്കി.
സംസ്ഥാനത്തു സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്നതായിട്ടാണ് പോലീസ് കണക്കുകൾ. സെപ്റ്റംബർ മാസം വരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 1,537 ലൈംഗികാതിക്രമ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെ പേരിൽ നാലു പേർ മരിച്ചപ്പോൾ ഭർതൃവീട്ടുകാരുടെ മാനസികമായും അല്ലാതെയുമുള്ള പീഡനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത് 2,190 കേസുകളാണ്. പൊതുഇടങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്തതിനു വിവിധ സ്റ്റേഷനുകളിൽ ഒന്പത് മാസത്തിനിടെ 309 കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം കേസുകളും വർധിക്കുകയാണ്.
പൊതുസ്ഥലത്തെ പുകവലി: പിഴയിട്ടത് 1.4 കോടി രൂപ
01:07 AM Dec 16, 2019 | Deepika.com