പാലാ: മഹാസംഗമത്തിന്റെ ആരവത്തിനു മേലേ ഇടിമുഴക്കം പോലെ മുദ്രാവാക്യങ്ങളുയർത്തി പാലാ പട്ടണത്തിൽ ലക്ഷം കർഷകർ പ്രതിഷേധത്തിന്റെ മഹാമതിൽ തീർത്തു. പാലാ രൂപതയുടെ നേതൃത്വത്തിൽ “അവഗണനകൾക്കെതിരേ അവകാശങ്ങൾക്കായി’’ എന്ന മുദ്രാവാക്യമുയർത്തി മീനച്ചിലാറിന്റെ തീരത്ത് ഇന്നലെ നടത്തിയ കർഷകമതിലും റാലിയും മഹാസംഗമവും കേരളം കണ്ട വൻ കർഷക മുന്നേറ്റങ്ങളിലൊന്നായി ചരിത്രത്തിൽ ഇടംനേടി.
ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് പാലാ നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളിൽ സംഗമിച്ച കർഷകർ ബിഷപ്പുമാരുടെ നേതൃത്വത്തിൽ റാലിയായി പാലാ കുരിശുപള്ളി കവലയിലെത്തി മതിൽ തീർത്തു. കിഴതടിയൂർ ജംഗ്ഷനിൽനിന്നും ഈരാറ്റുപേട്ട റോഡിൽനിന്നും എത്തിയ കർഷകറാലിയിൽ ളാലം പാലം ജംഗ്ഷിൽനിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അണി ചേർന്നു. കൊട്ടാരമറ്റത്തുനിന്നും കത്തീഡ്രൽ മൈതാനിയിൽനിന്നും ആരംഭിച്ച കർഷകറാലിയിൽ മാർ ജേക്കബ് മുരിക്കനും സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽനിന്നുമുള്ള റാലിയിൽ മാർ ജോസഫ് പള്ളിക്കാപറന്പിലും അണിചേർന്നു. ബിഷപ്പുമാരുടെയും വൈദികരുടെയും പിന്നിൽ പതിനായിരങ്ങൾ അണിചേർന്നു കുരിശുപള്ളി ജംഗ്ഷനിലെ സംഗമവേദിയിലെത്തിയപ്പോൾ കർഷകരുടെ മഹാമതിലായി മാറി.
തുടർന്നു നടന്ന മഹാസമ്മേളനത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കർഷകരെ ഇനിയും അവഗണിച്ചാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കർഷകർ വോട്ടുകൊണ്ടു മറുപടി പറയുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കർഷകരുടെ ഐക്യനിര ഉയർന്നാൽ ഒരു സർക്കാരിനും കർഷകരെ അവഗണിക്കാനാവില്ലെന്ന് മാർ ജേക്കബ് മുരിക്കൻ പ്രസംഗത്തിൽ പറഞ്ഞു. മാത്യു മാന്പറന്പിൽ കർഷക ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എകെസിസി പാലാ രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ കർഷക പ്രമേയം അവതരിപ്പിച്ചു.
മാർ ജോസഫ് പള്ളിക്കാപറന്പിൽ, സ്വാമി അഭയാനന്ദ തീർഥപാദർ, ഇമാം ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് നദീർ മൗലവി, സുനിജ രാജു, റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ, ഡോ. സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു. കർഷക മഹാസംഗമം ജനറൽ കണ്‍വീനർ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ സ്വാഗതവും സാജു അലക്സ് നന്ദിയും രേഖപ്പെടുത്തി.
വിവിധ ഇടവകകളിൽനിന്നു കർഷകർ ഒപ്പിട്ടു മുഖ്യമന്ത്രിക്കു സമർപ്പിക്കുന്ന ഭീമഹർജി മാർ ജോസഫ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങി. കർഷക മഹാസംഗമത്തിന് ആശംസയർപ്പിച്ചു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ വായിച്ചു.
പാലാ രൂപതയിലെ 17 ഫൊറോനകളുടെ കീഴിൽ 170 ഇടവകകളിൽനിന്നായി ആയിരക്കണക്കിനു കർഷകർ കർഷക അവകാശപോരാട്ടത്തിലെ കരുത്തുള്ള കണ്ണികളായി മാറിയപ്പോൾ ഐതിഹാസികമായ ജനസഞ്ചയമായി കർഷക തറവാടായ പാലാ നഗരം മാറി. മണ്ണിന്റെ മക്കളാണ് നാടിന്റെ നട്ടെല്ലെന്ന ആഹ്വാനവുമായി കർഷക പതാകയും കൈകളിലേന്തിയാണ് റാലിയിൽ കർഷകർ അണിചേർന്നത്. തൊപ്പിപ്പാളയും ചുട്ടിത്തോർത്തും അണിഞ്ഞു കൈകളിൽ തൂന്പയും തലയിൽ വിളകളുമായി നടന്നുനീങ്ങിയ കർഷക വേഷധാരികൾ പാലായുടെ കാർഷിക സംസ്കാരത്തിന്റെ പഴമയും പാരന്പര്യവും വിളിച്ചോതി. നിശ്ചല ദൃശ്യങ്ങളും പ്ലോട്ടുകളും വാദ്യമേളങ്ങളും റാലിക്കു മിഴിവേകി.
ജിബിൻ കുര്യൻ
പ്രതിഷേധത്തിരയായി പാലായിൽ കർഷകസംഗമം
01:00 AM Dec 15, 2019 | Deepika.com