തൊടുപുഴ: പാർട്ടിവിട്ടു തെറ്റുകൾ ആവർത്തിക്കുന്നവരോട് ഇനി സന്ധി സംഭാഷണത്തിനില്ലെന്നു കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. തെറ്റു തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്കു തിരിച്ചു വരാമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴയിൽ വിളിച്ചു ചേർത്ത കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമവായമെന്നു പറയുന്പോഴും പ്രതിച്ഛായയിലൂടെ തങ്ങൾക്കെതിരേ പ്രസ്താവന നടത്തുന്നതും ഇരട്ടത്താപ്പാണ്. കോട്ടയത്തു ജോസ് വിഭാഗം വിളിച്ചിട്ടുള്ള യോഗത്തിൽ പങ്കെടുത്തവരുടെ ചിത്രം പുറത്തു വിടാൻ ഇവർക്കു ധൈര്യമില്ല. ഇന്നലെ ചേർന്നതു നിയമസാധുതയില്ലാത്ത യോഗമാണ്. യോഗത്തിൽ പങ്കെടുക്കുന്നവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. വിളിച്ചു ചേർക്കാൻ അനുവാദമില്ലാത്ത ആളെ ഉപയോഗിച്ചാണു യോഗം വിളിച്ചത്.
ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതിനും സാധുതയില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥിയെ നിർത്താൻ ജോസ് കെ. മാണിക്കും അവകാശമുണ്ട്. ചങ്ങനാശേരി നഗരസഭയിലെ ചെയർമാനെ പുറത്താക്കും. ഈ മാസം 19ന് കോട്ടയത്തു കാർഷിക വിലത്തകർച്ചയ്ക്കും അഴിമതിക്കുമെതിരേ ധർണയും ഫെബ്രുവരി ഒന്നിനു കർഷക രക്ഷാസംഗമവും എട്ടിന് പാലായിൽ യുവജന സമ്മേളനവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സംസ്ഥാന കമ്മിറ്റിയിൽ അഡ്വ. സോജൻ ജയിംസിനെ ചെയർമാൻ തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയായി തെരഞ്ഞെടുത്തു. ഡിസംബർ അവസാനമോ ജനുവരി ആദ്യത്തോടെയോ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. സംസ്ഥാന കമ്മി റ്റിയിലെ ഭൂരിഭാഗം അംഗങ്ങളും തൊടുപുഴയിലെ യോഗത്തിൽ പങ്കെടുത്തെന്നും ജോസ് കെ. മാണി വിഭാഗത്തിനൊപ്പമുണ്ടായിരുന്ന പല നേതാക്കളും തങ്ങൾക്കൊപ്പം ചേർന്നതായും ജോസഫ് വിഭാഗം അവകാശപ്പെട്ടു.
പാർട്ടി നേതാക്കളായ ജോയ് ഏബ്രഹാം, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി. തോമസ്, സജി മഞ്ഞക്കടന്പിൽ , അറയ്ക്കൽ ബാലകൃഷ്ണപിള്ള, പ്രഫ.എം.ജെ. ജേക്കബ് എന്നിവരും സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തിനെത്തി. ശാരീരിക അസ്വസ്ഥതകൾ മൂലം സി.എഫ്. തോമസ് എംഎൽഎ പങ്കെടുത്തില്ല. 2018ൽ നിലവിൽവന്ന കേരള കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റിലുള്ളവരെയാണ് യോഗത്തിലേക്കു ക്ഷണിച്ചതെന്നും നടപടി നേരിട്ട 29 പേരൊഴികെയുള്ളവർക്കു കത്തയച്ചതായും ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തതായും ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം പറഞ്ഞു. പാർട്ടി ഭരണഘടനയനുസരിച്ചു ചെയർമാൻ തെരഞ്ഞെടുപ്പിനു സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്നു പേരുടെ പിന്തുണ മതി. പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ ഒപ്പും കൃത്യമായി രേഖപ്പെടുത്തി.
തെറ്റുകൾ ആവർത്തിക്കുന്നവരോട് ഇനി സന്ധിയില്ല: പി.ജെ. ജോസഫ്
12:01 AM Dec 15, 2019 | Deepika.com