കാരക്കാമല: സന്യാസിനിസഭയിൽനിന്നു പുറത്താക്കപ്പെട്ട വ്യക്തി കത്തോലിക്കാസഭയ്ക്കും ഇടവകയ്ക്കും നാണക്കേട് ഉണ്ടാക്കുന്ന തരത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സേവ് കാരക്കാമലയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.
സഭയെ തകർക്കുന്ന രീതിയിൽ അസത്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരേ ശബ്ദം ഉയർത്താൻ കൂട്ടായ്മ തീരുമാനിച്ചു. ഇടവകയിലെ വിശ്വാസികൾ തനിക്കൊപ്പമാണെന്ന് പ്രസ്തുത വ്യക്തി വ്യാജ പ്രചാരണം നടത്തുകയാണെന്ന് വ്യക്തമാക്കിയ ഇടവകക്കൂട്ടായ്മ, മേലാൽ അവരുടെ സേവനം ഇടവകയ്ക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിച്ചു.
വിശ്വാസസംരക്ഷണ വേദി കണ്‍വീനർ ജോസ് പുന്നക്കുഴി ഉദ്ഘാടനം ചെയ്തു. സണ്ണി പേര്യകൊട്ടിൽ അധ്യക്ഷത വഹിച്ചു. സാലു ഏബ്രഹാം മേച്ചേരിൽ, സ്കറിയ കുന്നുന്പുറത്ത്, ചിന്നമ്മ ജോസ് പുൽപ്പറന്പിൽ, റോബിൻ ഇലവുങ്കൽ, അഭിനവ് വെട്ടുപാറപ്പുറത്ത്, ആൻജോ ആഡ്രൂസ് ഏറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് ആളുകൾ കൂട്ടായ്മയിൽ പങ്കെടുത്തു.
കാരക്കാമലയിൽ വിശ്വാസസംരക്ഷണ കൂട്ടായ്മ
12:00 AM Dec 15, 2019 | Deepika.com